മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ നോ ബോള്‍ വിവാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നായകന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂര്‍, സഹപരിശീലകന്‍ പ്രവീണ്‍ ആംറെ എന്നിവര്‍ക്കെതിരെ നടപടിയെടുത്തു. മൂന്ന് പേര്‍ക്കും കനത്ത പിഴ ചുമത്തിയപ്പോള്‍ പ്രവീണ്‍ ആംറെയ്ക്ക് ഒരു മത്സരത്തിന് വിലക്കും ലഭിച്ചിട്ടുണ്ട്.
മാച്ച് ഫീയുടെ 100 ശതമാനം പിഴ ശിക്ഷയാണ് ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് വിധിച്ചിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.7ന് കീഴില്‍ വരുന്ന ലെവല് - രണ്ട് കുറ്റമാണ് പന്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി നായകന്‍ കുറ്റം സമ്മതിച്ചതായി ഐപിഎല്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മാച്ച് ഫീയുടെ 50 ശതമാനം പിഴ ശിക്ഷയാണ് ശാര്‍ദുല്‍ താക്കൂറിന് വിധിച്ചിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.8ന് കീഴില്‍ വരുന്ന ലെവല്- രണ്ട് കുറ്റമാണ് ശാര്‍ദുലിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം ചെയ്‌തതായി ശാര്‍ദുല്‍ സമ്മതിച്ചിട്ടുണ്ട്.
സഹപരിശീലകനായ പ്രവീണ്‍ ആംറെ പെരുമാറ്റച്ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.2ന് കീഴില്‍ വരുന്ന ലെവല്- രണ്ട് കുറ്റമാണ് ചെയ്‌തിരിക്കുന്നത്. ഇതോടെ മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കുമാണ് ശിക്ഷയായി ലഭിച്ചത്. ആംറെയും കുറ്റം സമ്മതിച്ചതായി ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി.
നാടകീയം അവസാന ഓവര്‍: രാജസ്ഥാനെതിരെ വെള്ളിയാഴ്‌ച നടന്ന മത്സരത്തിലെ നാടകീയ സംഭവങ്ങളിലാണ് ഡല്‍ഹി ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഐപിഎല്‍ അച്ചടക്ക സമിതി നടപടിയെടുത്തത്. ഡല്‍ഹി ഇന്നിങ്സിന്‍റെ അവസാന ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 20ാം ഒവറില്‍ ജയിക്കാന്‍ 36 റണ്‍സാണ് ഡല്‍ഹിക്ക് വേണ്ടിയിരുന്നത്.
ഒബെദ് മക്കോയ്‌യെറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളും സ്‌ട്രൈക്കിലുണ്ടായിരുന്ന റോവ്മാന്‍ പവല്‍ സിക്‌സടിച്ചു. മൂന്നാമത്തെ പന്ത് ഹിപ് ഹൈ ഫുള്‍ടോസായാണ് ഒബെദ് മക്കോയ് എറിഞ്ഞത്. ഈ പന്തും റോവ്‌മാന്‍ സിക്‌സടിച്ചു. നോബോളിനായി പവലും നോണ്‍ സ്‌ട്രൈക്കര്‍ എൻഡിലുണ്ടായിരുന്ന കുല്‍ദീപ് യാദവും ഫീല്‍ഡ് അമ്പയര്‍മാരോട് അപ്പീല്‍ ചെയ്‌തു.
എന്നാല്‍ നോ ബോള്‍ വിളിക്കാനോ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടാനോ ഫീല്‍ഡ് അമ്പയര്‍മാരായ നിതിന്‍ മേനോനും നിഖില്‍ പട്‌വര്‍ദ്ധനും തയ്യാറായില്ല. ഇതോടെ ഇരു ബാറ്റര്‍മാരോടും കയറിവരാന്‍ റിഷഭ് പന്ത് ആവശ്യപ്പെട്ടു.
also read: IPL 2022 | മുംബൈ ഇന്ത്യൻസിൽ വിഭാഗീതയോ..? വെളിപ്പെടുത്തലുമായി ക്രിസ് ലിൻ
പവലും കുല്‍ദീപും അതിന് തയ്യാറാവാതിരുന്നതിന് തൊട്ടുപിന്നാലെ സഹപരിശീലകരില്‍ ഒരാളായ പ്രവീണ്‍ ആംറെയെ ഗ്രൗണ്ടിലേക്കിറക്കി അമ്പയര്‍മാരോട് സംസാരിക്കാനായി പറഞ്ഞുവിട്ടു. എന്നാല്‍ ആംറെയെ അമ്പയര്‍മാര്‍ തിരിച്ചയച്ചിരുന്നു. നിയമ പ്രകാരം മത്സരത്തിനിടെ പരിശീലകര്‍ക്ക് ഗ്രൗണ്ടിലേക്ക് ഇറങ്ങാന്‍ അനുവാദമില്ല.