ദുബായ് : ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ശരാശരിയിലും താഴെയെന്ന് ഐസിസി റേറ്റിങ്. ഈ മാസം ആദ്യം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് (പിങ്ക് ടെസ്റ്റ്) ആതിഥേയത്വം വഹിച്ചതിന് ശേഷമാണ് പിച്ചിന് ഐസിസി റേറ്റിങ് നല്‍കിയത്.
മാര്‍ച്ച് 12ന് ആരംഭിച്ച് മൂന്ന് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തില്‍ 238 റണ്‍സിന് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. മോശം റേറ്റിങ് നേടിയതിനാല്‍ ഐസിസി പിച്ച് ആൻഡ് ഔട്ട്ഫീൽഡ് മോണിറ്ററിങ്ങില്‍ വേദിക്ക് ഒരു ഡീമെറിറ്റ് പോയിന്‍റും ലഭിച്ചു.
"മത്സരത്തിന്‍റെ ആദ്യ ദിനം തന്നെ പിച്ചില്‍ നിന്നും ഒരുപാട് ടേണ്‍ ലഭിച്ചിരുന്നു. ഓരോ സെഷനിലും അത് കൂടുതല്‍ മെച്ചപ്പെടുകയാണുണ്ടായത്. എന്‍റെ കാഴ്ചപ്പാടിൽ, ഇത് ബാറ്റും പന്തും തമ്മിലുള്ള മത്സരമായിരുന്നില്ല" ഐസിസി പുറത്തിറക്കിയ പ്രസ്താവനയിൽ മാച്ച് റഫറി ജവഗൽ ശ്രീനാഥ് പറഞ്ഞു.
2018 ജനുവരി 4-ന് അവതരിപ്പിച്ച പുതുക്കിയ ഐസിസി പിച്ച് ആൻഡ് ഔട്ട്‌ഫീൽഡ് മോണിറ്ററിങ് പ്രോസസ് അനുസരിച്ച്, ഒരു പിച്ചോ ഔട്ട്‌ഫീൽഡോ നിലവാരമില്ലാത്തതാണെന്ന് വിലയിരുത്തിയാൽ, ആ വേദിക്ക് നിരവധി ഡീമെറിറ്റ് പോയിന്‍റുകൾ അനുവദിക്കും.
ശരാശരിയിൽ താഴെയുള്ള പിച്ചുകൾ റേറ്റുചെയ്ത വേദികൾക്ക് ഒരു ഡീമെറിറ്റ് പോയിന്‍റാണ് ലഭിക്കുക. പിച്ചുകൾ മോശവും അനുയോജ്യമല്ലാത്തതുമായി റേറ്റ് ചെയ്‌താല്‍ യഥാക്രമം മൂന്ന്, അഞ്ച് ഡീമെറിറ്റ് പോയിന്‍റുകളാണ് ലഭിക്കുക.
അതേസമയം ഔട്ട്‌ഫീൽഡിന് ശരാശരിയിൽ താഴെ റേറ്റിങ് ലഭിച്ചാല്‍ ഡീമെറിറ്റ് പോയിന്‍റുണ്ടാവില്ല. എന്നാൽ മോശമെന്നും അനുയോജ്യമല്ലെന്നും വിലയിരുത്തപ്പെടുകയാണെങ്കില്‍ യഥാക്രമം രണ്ട്, അഞ്ച് ഡീമെറിറ്റ് പോയിന്‍റുകളാണ് ലഭിക്കുക.
നേരത്തെ 2017ലും ചിന്നസ്വാമിയിലെ പിച്ച് ശരാശരിയിൽ താഴെയാണെന്ന് ഐസിസി വിലയിരുത്തിയിരുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് ശേഷം ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.