മുംബൈ; ടെസ്റ്റില്‍ മോശം ഫോം തുടരുന്ന കെഎല്‍ രാഹുലിന് പകരം ഏകദിനത്തില്‍ മികച്ച ഫോമില്‍ കളിക്കുന്ന രോഹിത് ശർമ്മയെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു. ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ കെഎല്‍ രാഹുലിന്‍റെ മോശം ഫോം ആശങ്കയുണ്ടാക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് പറഞ്ഞിരുന്നു.
വിൻഡീസ് പര്യടനത്തിലെ കളിക്കാരുടെ പ്രകടനം വിലയിരുത്താൻ സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നും അടുത്ത യോഗം ചേരുമ്പോൾ രോഹിതിനെ ഓപ്പണറാക്കുന്ന കാര്യം പരിഗണിക്കുമെന്നും പ്രസാദ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രാഹുല്‍ പ്രതിഭയുള്ള ബാറ്റ്സ്മാനാണ്. ഇപ്പോൾ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ക്രീസില്‍ കൂടുതല്‍ നേരം ചെലവഴിച്ച് ഫോം കണ്ടെത്താനാണ് രാഹുല്‍ ശ്രമിക്കേണ്ടതെന്നും പ്രസാദ് വ്യക്തമാക്കി.
വെസ്റ്റിൻഡീസിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ രോഹിത് ഇടം പിടിച്ചെങ്കിലും കെഎല്‍ രാഹുലായിരുന്നു രണ്ട് ടെസ്റ്റിലും ഓപ്പണറായത്. വെസ്റ്റിൻഡീസിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും രാഹുലിന് മുതലാക്കാനായില്ല. രണ്ടാം ടെസ്റ്റില്‍ രാഹുല്‍ വൻ പരാജയമായിരുന്നു.
ടെസ്റ്റില്‍ രോഹിത് ശർമ്മയെ മധ്യനിരയിലാണ് ഇതുവരെ പരീക്ഷിച്ചിരുന്നത്. എന്നാല്‍ വെസ്റ്റിൻഡീസിന് എതിരായ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഹനുമ വിഹാരി ടീമില്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ രോഹിതിന് ഇനി ഓപ്പണറുടെ സ്ഥാനം മാത്രമാകും ലഭിക്കുക. ഇന്ത്യയ്ക്ക് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി ട്വൻടി, ടെസ്റ്റ്, ഏകദിന പരമ്പരയാണ് കളിക്കാനുള്ളത്. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ആദ്യ ടി ട്വൻടി ഈമാസം 15ന് ധർമ്മശാലയില്‍ ആരംഭിക്കും. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഈമാസം 22ന് ബെംഗളൂരുവിലും ഏകദിന പരമ്പര ധർമ്മശാലയിലും ആരംഭിക്കും.