ഹൈദരാബാദ്: രഞ്ജി ട്രോഫി മത്സരങ്ങളെ സൂര്യഗ്രഹണം ബാധിക്കുന്ന സാഹചര്യമുണ്ടായിട്ടും മത്സരങ്ങൾ നിർത്തിവെക്കാന്‍ ഇടപെടാതെ ബിസിസിഐ. മത്സരങ്ങൾ നിർത്തിവെക്കുന്ന കാര്യത്തില്‍ മാച്ച് റഫറിമാർക്ക് തീരുമാനമെടുക്കാമെന്ന് ബിസിസിഐ ജനറല്‍ മാനേജർ സാബ കരീം പറഞ്ഞു.

മൈസൂരില്‍ നടക്കുന്ന കര്‍ണാടക-ഹിമാചല്‍പ്രദേശ് മത്സരത്തിനാണ് പ്രധാനമായും സൂര്യഗ്രഹണത്തിന്‍റെ ഭീഷണിയുണ്ടാവുക. 26ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 1.30 വരെ ഗ്രഹണം പ്രകടമാകും. ഇതേ തുടർന്ന് കളിക്കാരുടെ സുരക്ഷ മുന്‍ നിർത്തി രണ്ടാം ദിവസത്തെ മത്സരം ഉപേക്ഷിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഗ്രഹണസമയത്ത് നഗ്നനേത്രങ്ങളാല്‍ സൂര്യനെ നോക്കുന്നത് കണ്ണിന്‍റെ റെറ്റിനയ്ക്ക് ഹാനികരമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കാസർകോട്ടെ ചെറുവത്തൂരില്‍ സൂര്യഗ്രഹണം അതിന്‍റെ പൂര്‍ണതയില്‍ കാണാനാവും. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമാവും ദൃശ്യമാവുക. മൂന്നാം ഘട്ട രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ഇന്നാണ് തുടക്കമായത്.