ലാഹോർ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ ലോകോത്തര താരങ്ങളുമായി താരതമ്യം ചെയ്യുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. സമകാലിക ക്രിക്കറ്റില്‍ റെക്കോഡുകൾ ഓരോന്നായി ഭേദിച്ച് മുന്നേറുന്ന കോലിയെ ഇതിനകം ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായും വിവിയന്‍ റിച്ചാർഡുമായും സമകാലികരായ പ്രതിഭാധനരായ ക്രിക്കറ്റർമാരുമായും വരെ ഇതിനകം താരതമ്യം ചെയ്‌തു കഴിഞ്ഞു. ഇപ്പോൾ പാകിസ്ഥാന്‍റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദുമായി കോലിയെ താരതമ്യം ചെയ്യുകയാണ് മുന്‍ പാക് നായകന്‍ ആമെർ സൊഹൈൽ. കോലിയെ ഇതിഹാസ താരമെന്ന് വിശേഷിപ്പിക്കാനും ആമെർ സൊഹൈൽ മടിച്ചില്ല.
ഇതിഹാസ താരങ്ങൾ വ്യക്തിപരമായി മികച്ച പ്രകടനം കാഴ്‌ചവെക്കുമെങ്കിലും അവരുടെ മികവ് ടീമിന് പലപ്പോഴും ഗുണം ചെയ്യാറില്ലെന്ന് സൊഹൈല്‍ പറയുന്നു. പാകിസ്ഥാന്‍റെ ക്രിക്കറ്റ് ചരിത്രവും മഹത്വവും വിളിച്ചുപറയുമ്പോൾ മനസിലേക്ക് ആദ്യമെത്തുക ജാവേദ് മിയാൻദാദിന്‍റെ പേരാണ്. സ്വന്തം പ്രകടനം ഉയർത്തുന്നതോടൊപ്പം സഹതാരങ്ങളുടെ നിലവാരം ഉയർത്താനും മിയാദാദിന് സാധിച്ചതാണ് അദ്ദേഹത്തിന്‍റെ മഹത്വമെന്നും അദ്ദേഹം പറഞ്ഞു.
![കോലി വാർത്ത മിയാന്‍ദാദ് വാർത്ത സൊഹൈൽ വാർത്ത kohli news miandad news sohail news](https://etvbharatimages.akamaized.net/etvbharat/prod-images/sohail_0806newsroom_1591608329_839.jpeg)
മിയാന്‍ദാദിനൊപ്പം നിങ്ങൾ നീണ്ട പാർട്ട്ണർഷിപ്പ് കെട്ടിപ്പടുക്കുമ്പോൾ ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിയും. സ്വയം മെച്ചപ്പെടുത്തണമെന്ന ആഗ്രഹം ഉടലെടുക്കും. കോലി ചെയ്യുന്നതും ഇതുതന്നെയാണ്. അദ്ദേഹത്തിന് ചുറ്റും നോക്കൂ. ഓരോ താരവും കോലിക്കൊപ്പം മെച്ചപ്പെടുന്നുണ്ട്. അതുകൊണ്ടാണ് കോലിക്ക് ഇതിഹാസമെന്ന ടാഗ് ലഭിക്കുന്നതെന്നും ആമെർ സൊഹൈൽ പറഞ്ഞു.
പാകിസ്താന് വണ്ടി ജാവേദ് മിയാൻദാദ് 124 ടെസ്റ്റുകളും 233 ഏകദിനങ്ങളും കളിച്ചു. ടെസ്റ്റിൽ 8832 റൺസും ഏകദിനത്തിൽ 7381 റൺസുമാണ് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലുള്ളത്. അതേസമയം വിരാട് കോലി ഇതിനകം 86 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 7,240 റണ്‍സ് സ്വന്തമാക്കി. 248 ഏകദിനങ്ങളില്‍ നിന്നും 11,867 റണ്‍സും 82 ടി20യില്‍ നിന്നും 2021 റണ്‍സും സ്വന്തമാക്കി. ഇതിനകം 70 അന്താരാഷ്‌ട്ര സെഞ്ച്വറികളും കോലി സ്വന്തം പേരില്‍ കുറിച്ചു.