പോർട്ട് ഓഫ് സ്പെയിൻ : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യൻ നായകൻ വിരാട് കോലിയാണ് കളിയിലെ താരം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ക്യാപ്റ്റൻ വിരാട് കോലിയുടെ സെഞ്ച്വറിമികവിലാണ് 279 റണ്‍സ് നേടിയത്. 125 പന്തില്‍ ഒരു സിക്‌സും 14 ബൗണ്ടറിയുമടക്കം 120 റണ്‍സാണ് കോലിയുടെ സമ്പാദ്യം.
71 റണ്‍സ് നേടിയ നേടിയശ്രേയസ് അയ്യറും ബാറ്റിങ്ങിൽ ഇന്ത്യക്ക് കരുത്തായി. ഭുവനേശ്വറർ കുമാര്‍ ഇന്ത്യക്ക് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി. 280 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 210 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 42 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി എവിന്‍ ലൂയിസ് 65 റണ്‍സ് നേടി.
ഇടക്ക് മഴ മൂലം രണ്ട് തവണ കളി തടസപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു..മത്സരത്തിൽ 26 വര്‍ഷം പഴക്കമുള്ള മിയാന്‍ദാദിന്‍റെ റെക്കോർഡ് കോലി മറികടന്നു. വെസ്റ്റിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോർഡാണ് വിരാട് പഴങ്കതയാക്കിയത്.
വിന്‍ഡീസിനെതിരേ 64 മത്സരങ്ങളില്‍ നിന്ന് 1930 റണ്‍സായിരുന്നു മിയാന്‍ദാദിന്‍റെ സമ്പാദ്യം. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും മത്സരത്തിൽ കോലിക്ക് സ്വന്തമായി. 18426 റണ്‍സുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്.