ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് മൊബൈല്‍ഡ കമ്പനിയായ വിവോ പിന്‍മാറിയതായി ബിസിസിഐയുടെ സ്ഥിരീകരണം. സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിവോക്കെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് പിന്‍മാറ്റം. ചൈനീസ് സ്പോൺസർമാരെ വിലക്കേണ്ടെന്ന് ഐപിഎല്‍ ഗവേണിങ് കൗൺസില്‍ തീരുമാനിച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധമുണ്ടായിരുന്നു.
2018 മുതല്‍ അഞ്ച് വർഷത്തേക്ക് 2199 കോടി രൂപയ്ക്കാണ് വിവോ ഐപിഎല്‍ ടൈറ്റില്‍ സ്പോൺസറായത്. എല്ലാ സീസണിലും 440 കോടിയാണ് വിവോ ബിസിസിഐയ്ക്ക് നല്‍കേണ്ടത്. എന്നാല്‍ അതിർത്തിയില്‍ ഇന്ത്യ- ചൈന സംഘർഷത്തെ തുടർന്ന് ചൈനീസ് കമ്പനികൾക്ക് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിവോയെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും നീക്കണമെന്ന് ആവശ്യം ഉയര്‍ന്നു.
![ipl news bcci news vivo news ഐപിഎല്‍ വാര്‍ത്ത ബിസിസിഐ വാര്‍ത്ത വിവോ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/8317740_vivo.jpg)
സ്പോൺസർഷിപ്പില്‍ നിന്ന് വിവോ പിൻമാറുന്ന സാഹചര്യത്തില്‍ ബിസിസിഐയ്ക്ക് പുതിയ സ്പോൺസർമാരെ തേടേണ്ടി വരും. താരങ്ങളുടെ പ്രതിഫലം അടക്കമുള്ള കാര്യങ്ങളില്‍ പണം ആവശ്യമായതിനാല്‍ ഒരു മാസത്തിനുള്ളില്‍ പുതിയ സ്പോൺസറെ കണ്ടെത്തുക ബിസിസിഐക്ക് പ്രതിസന്ധിയാണ്.
കൂടുതല്‍ വായനക്ക്: വിവോയ്ക്ക് മതിയായി: ഐപിഎല്ലിന് പുതിയ സ്പോൺസറെ തേടേണ്ടി വരും
യുഎഇയില്‍ സെപ്റ്റംബർ 19നാണ് ഐപിഎല്‍ തുടങ്ങുക. 51 ദിവസങ്ങളില്‍ മത്സരമുണ്ട്. ആദ്യ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് ആരംഭിക്കും. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് വേദികള്‍. രാജ്യാന്തര ക്രിക്കറ്റില്‍ നടപ്പാക്കിയ കൊവിഡ് സബ്‌സ്റ്റിറ്റ്യൂട്ട് അടക്കമാണ് ഐപിഎല്‍ നടത്തുന്നത്. നേരത്തെ അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നേരത്തെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു.