കൊല്ലം: രാജ്യത്തെ മാധ്യമങ്ങളിൽ ഭൂരിപക്ഷവും മോദി ഗവൺമെൻ്റിൻ്റെ പ്രചാരണായുധങ്ങളായി മാറിയെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാം. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച "നാലാം തൂണിന് ക്ഷതമേൽക്കുമ്പോൾ" എന്ന സെമിനാർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമസ്ഥാപനമായ ന്യൂസ്‌ക്ലിക്കിനെയും സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌തയെയും എത്തരത്തിൽ ഡൽഹി പൊലീസും അധികാര കേന്ദ്രങ്ങളും വേട്ടയാടിയെന്ന് രാജ്യം കണ്ടതാണ്. ലാപ്‌ടോപ്പും ഫോണുകളും പിടിച്ചെടുത്തു. സ്ഥാപനവുമായി സഹകരിക്കുന്നവരുടെ വീടുകളിലുൾപ്പടെ റെയ്‌ഡ് നടത്തി. ജമ്മു കശ്‌മീരിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം അവസാനിച്ച നിലയാണുള്ളത്. പല മുഖ്യധാരാ മാധ്യമങ്ങളെയും കോർപറേറ്റുകൾ വിലയ്‌ക്ക് വാങ്ങിക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ വന്നതോടെ എല്ലാത്തിനെയും ഒറ്റയടിക്ക് അടിച്ചമർത്താൻ കഴിയാത്ത അസ്ഥയുണ്ട്. ബോധപൂർവമായ തെറ്റുകൾ വരുത്തുന്ന മാധ്യമങ്ങൾ ജനങ്ങളുടെ ശത്രുക്കളാണെന്നും എൻ റാം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായം പറയുന്നതിനും നിയമമുണ്ട്. പക്ഷേ അത് പുസ്‌തകത്തിൽ മാത്രമാണ് എന്നതാണ് ഇപ്പോൾ നമ്മുടെ രാജ്യത്തിൻ്റെ അവസ്ഥയെന്നും എൻ റാം ഓർമ്മിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിക്ഷിപ്‌ത താൽപര്യക്കാരായ ഭരണകൂടങ്ങളും ക്രിമിനൽവൽക്കൃത മാഫിയകളും മാധ്യമ പ്രവർത്തക്കെതിരെ കടന്നാക്രമണം നടത്തുന്ന കാലമാണിതന്ന് സെമിനാറിൻ്റെ മോഡറേറ്ററായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ മാധ്യമ പ്രവർത്തനം എന്നത് ജീവൻ നഷ്‌ടപ്പെടാവുന്ന ഒന്നായി മാറി. മാധ്യമങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടത് അവരുടെ തന്നെ നിലനിൽപ്പിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മീഡിയ അക്കാദമി അധ്യക്ഷൻ ആർഎസ് ബാബു, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്‌ടർ ജോസ് പനിച്ചിപ്പുറം, മാതൃഭൂമി ബീറോ ചീഫ് സജിത് കുമാർ, കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വിഎസ് രാജേഷ്, മാധ്യമം ജോയ് എഡിറ്റർ പിഐ നൗഷാദ്, മുതിർന്ന മാധ്യമപ്രവർത്തകൻ വിവി പരമേശ്വരൻ കാഷ്യു, കോർപ്പറേഷൻ ചെയർമാൻ കമ്മിറ്റി കൺവീനർ എസ് ജയമോഹൻ, എച്ച് ബെയ്‌സിൽ ലാൽ എന്നിവർ പ്രസംഗിച്ചു.