കൊല്ലം: കേരളത്തിലെ വികസന നേട്ടങ്ങളെ കുറിച്ച് തരൂർ പറഞ്ഞത് സംസ്ഥാനത്ത് എല്ലാവരും അംഗീകരിക്കുന്നതാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം അടക്കം നേരിടുമ്പോഴാണ് കേരളം ഇതെല്ലാം ചെയ്യുന്നത് എന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു. എല്ലാ വികസനത്തെയും എതിർക്കും എന്നതാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ സമീപനം.
കോൺഗ്രസ് സ്വന്തം സംസ്ഥാനത്തെ തകർക്കാനാണ് നോക്കുന്നത്. ശശി തരൂരിൻ്റെ രാഷ്ട്രീയത്തോട് അല്ല യോജിപ്പ് എന്നും ബാലഗോപാൽ വ്യക്തമാക്കി. തകർന്ന കപ്പലിൻ്റെ കപ്പിത്താനെ പോലെയാണ് ഇന്ത്യ മുന്നണിയുടെ നേതൃത്വം നൽകുന്ന കോൺഗ്രസിൻ്റെ അവസ്ഥ എന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആശാ വർക്കർമാരുടെ സമരത്തിലും ബാലഗോപാല്‍ പ്രതികരിച്ചു. ആശാ വർക്കർമാരെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതായിരിക്കുമെന്നും ആശാ വർക്കർമാരുടെ കാര്യത്തിൽ
സർക്കാരിനും എൽഡിഎഫിനും ഉള്ള താൽപര്യമൊന്നും അവരെ കുത്തിയിളക്കി വിടുന്നവർക്കില്ലന്നും മന്ത്രി പറഞ്ഞു. ആശാ വർക്കർമാർ സ്‌കീം വർക്കർമാരാണ്.
അവർക്ക് ഏറ്റവും നല്ല സംവിധാനങ്ങളാണ് കേരളം കൊടുക്കുന്നത്. പാവപ്പെട്ട തൊഴിലാളികളോട് ന്യായമായ പിന്തുണയാണ് സർക്കാരിനുള്ളത്. ആരോഗ്യ രംഗത്ത് അടക്കം കേന്ദ്രത്തിൽ നിന്ന് പണം കിട്ടുന്നില്ല. സംസ്ഥാനം പണം കണ്ടെത്തി കൊടുക്കുകയാണ്. നരേന്ദ്ര മോദി സർക്കാർ സമയത്ത് പണം തരുന്നില്ലെന്ന് ആശാ വർക്കർമാരെ സംഘടിപ്പിച്ചു കൊണ്ടുവരുന്നവർ പറഞ്ഞു കൊടുക്കണം എന്നും മന്ത്രി പറഞ്ഞു.