അഹമ്മദാബാദ്: ഇന്ത്യയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനമായ ഇന്ന് ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിക്കുന്ന ഓസ്‌ട്രേലിയ ലക്ഷ്യം വയ്‌ക്കുക വമ്പന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഓസീസ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 255 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരത്തിന്‍റെ ഒന്നാം ദിനമായ ഇന്നലെ മത്സരത്തിന്‍റെ സ്‌റ്റംപെടുത്തത്. സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുന്ന ഉസ്‌മാൻ ഖവാജയുടെ പ്രടനമാണ് സന്ദര്‍ശകരെ മികച്ച നിലയില്‍ എത്തിച്ചത്.
251 പന്തില്‍ 15 ഫോറുകള്‍ സഹിതം 104 റണ്‍സാണ് ഖവാജയുടെ അക്കൗണ്ടിലുള്ളത്. അര്‍ധ സെഞ്ചുറിക്ക് അരികെ നില്‍ക്കുന്ന കാമറൂൺ ഗ്രീനാണ് ഖവാജയ്‌ക്കൊപ്പം ക്രീസിൽ തുടരുന്നത്. 64 പന്തിൽ എട്ട് ഫോറുകള്‍ സഹിതം 49 റൺസാണ് ഗ്രീന്‍ നേടിയിട്ടുള്ളത്.
ഇരു താരങ്ങള്‍ക്കും എത്ര നേരം ഒന്നിച്ച് തുടരാനാവുമെന്നത് ഓസ്‌ട്രേലിയയ്‌ക്ക് എറെ നിര്‍ണായകമാണ്. ഖവാജ പ്രതിരോധത്തിലൂന്നി കളിക്കുമ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ആക്രമണ ശൈലിയിലാണ് ബാറ്റുവീശുന്നത്. ഇരുവരും ഏറെ നേരം തുടര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് കനത്ത വെല്ലുവിളിയാവും. ഈ സാഹചര്യത്തില്‍ ശക്തമായ തിരിച്ചുവരവാവും ഇന്ത്യ ലക്ഷ്യം വയ്‌ക്കുക.
ട്രാവിസ് ഹെഡ്(44 പന്തില്‍ 32) , മാര്‍നസ് ലബുഷെയ്‌ന്‍ (20 പന്തില്‍ 3) , സ്‌റ്റീവ് സ്‌മിത്ത്(135 പന്തില്‍ 38) , പീറ്റര്‍ ഹാന്‍ഡ്‌സ്കോംബ് (27 പന്തില്‍ 17) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് കഴിഞ്ഞ ദിവസം നഷ്‌ടപ്പെട്ടത്. മികച്ച തുടക്കമായിരുന്നു ഓസീസിന് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും ഉസ്‌മാന്‍ ഖവാജയും ചേർന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്.
ട്രാവിസ് ഹെഡിനെ വീഴ്‌ത്തി ആര്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 16ാം ഓവറിന്‍റെ മൂന്നാം പന്തില്‍ അശ്വിന്‍റെ പന്തില്‍ രവീന്ദ്ര ജഡേജയ്‌ക്ക് ക്യാച്ച് നൽകിയാണ് ഹെഡ് പുറത്തായത്. തുടര്‍ന്നെത്തിയ മാര്‍നസ് ലബുഷെയ്‌ന് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. മുഹമ്മദ് ഷമിയുടെ പന്തില്‍ കുറ്റി തെറിച്ചായിരുന്നു ലബുഷെയ്‌ന്‍റെ മടക്കം.
പിന്നാലെ എത്തിയ ക്യാപ്റ്റന്‍ സ്‌റ്റീവ് സ്‌മിത്തിനൊപ്പം ചേർന്ന് ഖവാജ പതിയെ സ്‌കോർ ഉയർത്തി. സ്‌മിത്തിനെ ബൗള്‍ഡാക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 79 റൺസാണ് കണ്ടെത്തിയത്.
അഞ്ചാമതായി ഗ്രീസിലെത്തിയ ഹാന്‍ഡ്‌സ്കോംബിനെയും മുഹമ്മദ് ഷമി ബൗൾഡാക്കിയാണ് പവലിയനിലേക്ക് തിരിച്ച് അയച്ചത്. കഴിഞ്ഞ ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്‌തമായി പിച്ചിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കാത്തതാണ് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വെല്ലുവിളിയാവുന്നത്.
മത്സരം കാണാനുള്ള വഴി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ ലൈനായി ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂം കാണാം.
ഇന്ത്യ (പ്ലേയിങ് ഇലവന്‍): രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ(പ്ലേയിങ് ഇലവന്‍): ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്‌മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, കാമറോണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ കുനെഹ്‌മാന്‍, ടോഡ് മര്‍ഫി, നഥാന്‍ ലിയോണ്‍.