മെല്‍ബണ്‍: ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കി ഓസ്‌ട്രേലിയ. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്നിങ്‌സിനും 14 റണ്‍സിനുമാണ് ഓസീസ് തകര്‍പ്പന്‍ ജയിച്ചത്.
ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് സ്‌കോറില്‍ 82 റണ്‍സിന് ലീഡ് വഴങ്ങി നാലിന് 31 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 68 റണ്‍സിന് പുറത്താവുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 185, 68. ഓസ്‌ട്രേലിയ 267.
നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയ സ്‌കോട്ട് ബോലാന്‍ഡാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി.
51 പന്തില്‍ 28 റണ്‍സ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. 11 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ഡേവിഡ് മലാന്‍, ജാക്ക് ലീച്ച്, മാര്‍ക് വുഡ്, ഒലി റോബിന്‍സണ്‍ എന്നിങ്ങനെ നാലുപേര്‍ പൂജ്യത്തിന് പുറത്തായി.
ഹസീബ് ഹമീദ് (7), സാക് ക്രൗളി (5), ജോണി ബെയര്‍സ്‌റ്റോ (5), ജെയിംസ് ആൻഡേഴ്സൺ (2) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. 5 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ പുറത്താവാതെ നിന്നു.
നേരത്തെ, ഓസീസിന്‍റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 267 റണ്‍സില്‍ അര്‍ധ സെഞ്ച്വറി നേടിയ മാര്‍കസ് ഹാരിസിന്‍റെ (76) പ്രകടനമാണ് നിര്‍ണായകമായത്. ഡേവിഡ് വാര്‍ണര്‍ (38), നേഥന്‍ ലിയോണ്‍ (10), മാര്‍നസ് ലബുഷെയ്‌ന്‍ (1), സ്റ്റീവ് സ്‌മിത്ത് (16) ട്രാവിഡ് ഹെഡ് (27), കാമറോണ്‍ ഗ്രീന്‍ (17), അലക്‌സ് ക്യാരി (19) പാറ്റ് കമ്മിന്‍സ് ( 21), സ്‌കോട്ട് ബോലാന്‍ഡ് (6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മിച്ചല്‍ സ്റ്റാര്‍ക്ക് (24*) പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ഒലി റോബിന്‍സണും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ബെന്‍ സ്റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
അതേസമയം ആദ്യ ദിനം തന്നെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 185 റണ്‍സില്‍ അവസാനിച്ചിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് (50) ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായി. ജോണി ബെയർസ്റ്റോ (35), ബെന്‍ സ്‌റ്റോക്‌സ് (25) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നേഥന്‍ ലയണും 36 റണ്‍സ് വീതം വഴങ്ങി മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്‌കോട്ട് ബോലാന്‍ഡ് കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഓസീസ് സ്വന്തമാക്കുകയും ആഷസ് പരമ്പര നിലനിര്‍ത്തുകയും ചെയ്തു. ആദ്യ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം നേടാന്‍ ഓസീസിനായിരുന്നു.