ലോസ് ഏഞ്ചൽസ്: അന്താരാഷ്‌ട്രതലത്തിൽ ശ്രദ്ധ നേടിയ, തായ്‌ലാന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നടന്ന രക്ഷാപ്രവർത്തനം. ലോകത്താകമാനമുള്ള ജനങ്ങളുട പ്രാർഥനയും ശ്വാസമടക്കി പിടിച്ച ദിവസങ്ങളും… 2018ലെ തായ് ഗുഹയിലെ രക്ഷാപ്രവർത്തനത്തെ അടിസ്ഥാനമാക്കി പുതിയ സിനിമ ഒരുങ്ങുന്നു. നിർമാതാവും സംവിധായകനുമായ റോൺ ഹോവാർഡ് ഒരുക്കുന്ന ചിത്രത്തിന് 'തെർട്ടീൻ ലൈവ്‌സ്' എന്നാണ് പേരിട്ടിരിക്കുന്നത്.
ഓസ്‌കർ പുരസ്‌കാര ജേതാവ് റോൺ ഹോവാർഡ് സംവിധാനം ചെയ്യുന്ന തെര്‍ട്ടീന്‍ ലൈവ്സിന്‍റെ നിർമാതാക്കൾ ബ്രയാൻ ഗ്രേസർ, പി.ജെ. വാൻ സാൻഡ്‌വിജ്‌ക്, ഗബ്രിയേൽ ടാന, കരൻ ലണ്ടർ എന്നിവരാണ്. 71 കോടി രൂപ ചെലവിലാണ് ചിത്രം നിർമിക്കുന്നത്. കനത്ത മഴയിൽ തായ് ഗുഹയിൽ അകപ്പെട്ട ഫുട്‌ബോൾ ടീമിലെ കുട്ടികളെയും സഹപരിശീലകനെയും അതിസാഹസികമായി രക്ഷപ്പെടുത്തിയ കഥയാണ് തെർട്ടീൻ ലൈവ്‌സ് വിവരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് അടുത്ത വർഷം മാർച്ചിൽ ഓസ്‌ട്രേലിയയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2018 ജൂൺ 23ന് 21 കുട്ടികളും കോച്ചും താം ലുവാങ് ഗുഹാസന്ദർശനത്തിനിടെ ഗുഹയില്‍ അകപ്പെടുകയും ഗുഹയില്‍ വെള്ളം കയറുകയുമായിരുന്നു. പിന്നീട് ദിവസങ്ങൾ നീണ്ട പരിശ്രമത്തിലൂടെ മുങ്ങൽ വിദഗ്‌ധർ ഉൾപ്പടെയുള്ളവരുടെ സഹായത്താലാണ് ഇവരെ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനത്തിന് ബ്രിട്ടൺ ഉൾപ്പടെ നിരവധി രാജ്യങ്ങൾ സഹായം നല്‍കിയിരുന്നു.