ചെന്നൈ: ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഉണ്ടായ ക്രെയിൻ അപകടത്തിന്‍റെ ഉത്തരവാദിത്തം കമൽഹാസനും ഏറ്റെടുക്കണമെന്ന് സിനിമയുടെ നിർമാണ കമ്പനി. ചിത്രീകരണ സമയത്ത് കമൽഹാസന്‍റെ പൂർണ സുരക്ഷ ഉറപ്പാക്കിയിരുന്നതായും ഇന്ത്യൻ 2 ചിത്രം നിർമിക്കുന്ന ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. കഴിഞ്ഞ ആഴ്‌ച ഉണ്ടായ ക്രെയിൻ അപകടത്തിൽ മൂന്ന് പേരുടെ ജീവൻ നഷ്‌ടപ്പെട്ട സാഹചര്യത്തിൽ ലൊക്കേഷനുകളിലെ സുരക്ഷിതത്വത്തെ സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെ, നടൻ കമൽഹാസൻ, അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷയെയും ഇൻഷുറൻസിനെയെും കുറിച്ച് ലൈക്കക്ക് ഒരു കത്ത് അയച്ചു. ഒപ്പം, പതിറ്റാണ്ടുകളായി താൻ അംഗമായിരുന്ന ചലച്ചിത്ര വ്യവസായം സുരക്ഷാ മാനദണ്ഡങ്ങൾ ഗൗരവമായി എടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
![Kamal Haasan indian 2 indian 2 crane crash kamal hasan injury lyca productions on indian 2 accident indian 2 producers on crane accident Neelkant Narayanpur നീൽകാന്ത് നാരായൺപൂർ ലൈക്ക പ്രൊഡക്ഷൻസ് കമൽഹാസൻ ഇന്ത്യൻ 2വിലെ അപകടം ഇന്ത്യൻ 2](https://etvbharatimages.akamaized.net/etvbharat/prod-images/6224063_lyca.jpg)
ഇതിന് മറുപടിയുമായാണ് ലൈക്ക തങ്ങളുടെ പ്രസ്‌താവന പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തിൽ അനിവാര്യമായ കാര്യങ്ങൾ ചെയ്‌തതായും കൂടാതെ ഇൻഷുറൻസ് പോളിസി നിലവിലുണ്ടെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ കമൽ ഹാസനും കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ലൈക്ക പറയുന്നു. "നിങ്ങൾക്ക് അറിയാവുന്നതുപോലെ, ഇത്തരം സംഭവങ്ങൾ കൂട്ടായ ഉത്തരവാദിത്തത്തോടും തിരുത്തലോടും കൂടി കൈകാര്യം ചെയ്യേണ്ടതാണ്. നിങ്ങളെ പോലെ കഴിവുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്‌ദരും ഉള്ള, ശങ്കറിനെ പോലെ ഒരു സംവിധായകൻ നയിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ രണ്ട് മടങ്ങോളം സുരക്ഷിതത്വം ഞങ്ങൾ ഉറപ്പാക്കിയിരുന്നു. അതേസമയം, ചിത്രത്തിന്‍റെ മുഴുവൻ ഷൂട്ടും നിങ്ങളുടെയും സംവിധായകന്‍റെയും നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആയിരുന്നു എന്നത് പ്രത്യേകം ഓർമപ്പെടുത്തേണ്ടത് ഇല്ലല്ലോ."
അപകടത്തിന് ശേഷം വളരെ പെട്ടെന്ന് തന്നെ ആവശ്യമായ നടപടികൾ ചെയ്‌തതായി ലൈക്ക പ്രൊഡക്ഷൻസ് ഡയറക്ടർ നീൽകാന്ത് നാരായൺപൂർ നൽകിയ പ്രസ്‌താവനയിൽ പറയുന്നുണ്ട്. "മരിച്ചവരുടെ കുടുംബത്തിന് 2 കോടി രൂപയും പരിക്കേറ്റവരുടെ ചികിത്സയും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. നിങ്ങളുടെ കത്ത് ലഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. അതേ സമയം, ഫെബ്രുവരി 22ന് മുമ്പ് ഇത് ഒരിക്കലും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ലെന്നതും നിർഭാഗ്യകരമെന്ന് പറയട്ടെ," കമൽഹാസന് എഴുതിയ പ്രസ്‌താവനയിൽ ലൈക്ക കൂട്ടിച്ചേർത്തു.