ലക്ഷദ്വീപ് ജനതയെ പിന്‍തുണച്ചതിന്‍റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്ത്യധിക്ഷേപം നേരിടുന്ന നടന്‍ പൃഥ്വിരാജിന് പിന്‍തുണയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. നടനുനേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ താനും തള്ളിക്കളയുന്നുവെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഒരു വിഷയത്തിൽ യോജിപ്പും വിയോജിപ്പുമുണ്ടാകുമെന്ന നിലയ്‌ക്ക് സഭ്യമായ രീതിയിൽ പ്രതികരിക്കുക എന്ന നയത്തിനൊപ്പമാണ് താനെന്ന്, പൃഥ്വിരാജിനെതിരെ കടുത്ത അധിക്ഷേപം നടത്തിയ ചാനലിന്‍റെ ചെയർമാൻ കൂടിയായ പ്രിയദർശൻ അറിയിച്ചു. ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പൃഥ്വിരാജിന്‍റെ അഭിപ്രായത്തെ ആക്ഷേപിച്ച വാർത്താമാധ്യമത്തിനെതിരെ കടുത്ത വിര്‍മശനങ്ങളാണ് ഉയരുന്നത്.
More Read: അച്ഛന്‍റെ ചരിത്രം അച്ഛന്...ഇത് അയാളുടെ ചരിത്രം: പൃഥ്വിരാജിന് ഐക്യദാർഢ്യവുമായി സഹപ്രവർത്തകർ
പ്രിയദർശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
'സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്‍റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരുചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യത എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പൃഥ്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്,' പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചു. സിനിമാമേഖലയിലെ നിരവധി പ്രമുഖർ സംവിധായകന്‍ കൂടിയായ പൃഥ്വിരാജിന്‍റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു.