വില്ലനായും ഹാസ്യതാരമായും സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയ നടൻ രാജൻ പി ദേവ് ഒർമ്മയായിട്ട് 10 വര്‍ഷം. 2009 ജൂൺ 29 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചത്.
നാടക കലാകാരനായ എസ് ജെ ദേവിന്റെയും കുട്ടിയമ്മയുടേയും മകനായിരുന്നു രാജന്‍. മുതിർന്ന നാടക നടനായ എന്‍ എന്‍ പിള്ളക്കൊപ്പം വേദി പങ്കിട്ടിട്ടുള്ള രാജന്‍ നാടക രംഗത്തെ തിരക്കുള്ള നടന്‍ കൂടിയായിരുന്നു. 1984 ലും 1986 ലും മികച്ച നാടകനടനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. 1983 ല്‍ പുറത്തിറങ്ങിയ 'എന്‍റെ മാമാട്ടിക്കുട്ടിയമ്മ'യായിരുന്നു സിനിമയിലെ രാജന്‍ പി ദേവിന്റെ അരങ്ങേറ്റ ചിത്രം. തമ്പി കണ്ണന്താനത്തിന്‍റെ 'ഇന്ദ്രജാല'മായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം മാറ്റിമറിച്ചത്. ചിത്രത്തിലെ കാര്‍ലോസ് എന്ന വില്ലന്‍ സിനിമിയില്‍ അദ്ദേഹത്തിന്‍റെ സ്ഥാനമുറപ്പിച്ചു. പരമ്പരാഗത വില്ലന്‍ സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിയുന്നതായിരുന്നു രാജൻ പി ദേവിന്‍റെ വില്ലന്‍ വേഷങ്ങള്‍. കോമഡിയിലൂടെയാണ് അദ്ദേഹം തന്റെ വില്ലത്തരങ്ങള്‍ കാട്ടിയത്. ഇതിനിടയില്‍ സ്വഭാവ വേഷങ്ങളിലും രാജന്‍ പി ദേവ് തിളങ്ങി. ക്രൂരനായ വില്ലനും സ്നേഹനിധിയായ അപ്പനും നിഷ്കളങ്കനായ ഹാസ്യതാരവും അദ്ദേഹത്തിന്‍റെ കയ്യിൽ ഭദ്രമായിരുന്നു. വില്ലൻ വേഷങ്ങളെ പോലെ തന്നെ കോമഡിയും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച തൊമ്മനെ മലയാളികൾ മറക്കാനിടയില്ല.
നൂറ്റിഅമ്പതോളം സിനിമകളില്‍ അഭിനയിച്ച രാജൻ പി ദേവ് സംവിധാന രംഗത്തും മലയാള സിനിമക്ക് സംഭാവനകൾ നല്‍കി. ‘അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍’, ‘മണിയറക്കള്ളന്‍’, ‘അച്ഛന്റെ കൊച്ചുമോള്‍ക്ക്’ എന്നീ മൂന്ന് ചിത്രങ്ങളും രാജൻ പി ദേവ് സംവിധാനം ചെയ്തു. മമ്മൂട്ടി, ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കായല്‍ രാജാവ്, സിംഹം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യാനിരിക്കെയായിരുന്നു അദ്ദേഹത്തിന്‍റെ മരണം.