ക്വിന്‍റിന്‍ ടറന്‍റീനോയുടെ ഏറ്റവും പുതിയ ചിത്രമായ 'വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ല്‍ നടൻ ബ്രൂസ് ലീയെ അധിക്ഷേപിച്ച് ചിത്രീകരിച്ചുവെന്ന് ആരോപണം. ബ്രൂസ് ലീ ജീവിച്ചിരുന്ന കാലത്ത് ഹോളിവുഡ് എങ്ങനെയായിരുന്നോ അദ്ദേഹത്തെ പരിചരിച്ചത് അത് തന്നെയാണ് ഇപ്പോഴും നടന്നിരിക്കുന്നതെന്ന് ലീയുടെ മകള്‍ ഷാനോണ്‍ ആരോപിച്ചു.
ലിയനാര്‍ഡോ ഡികാപ്രിയോയും ബ്രാഡ് പിറ്റും ഒന്നിച്ച ചിത്രത്തില്‍ ഹോളിവുഡ് താരമായിട്ടാണ് ഡികാപ്രിയോ എത്തുന്നത്. ഡികാപ്രിയോയുടെ കഥാപാത്രത്തിന്‍റെ ബോഡി ഡബിളായിട്ടാണ് ബ്രാഡ് പിറ്റ് അഭിനയിച്ചത്. സിനിമയില്‍ ബ്രാഡ് പിറ്റിന്‍റെ കഥാപാത്രത്തെ അടിയുണ്ടാക്കാന്‍ വെല്ലുവിളിക്കുന്ന കഥാപാത്രമായിട്ടാണ് ലീയെ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് ലീയുടെ മകള്‍ ഷാനോണ്‍ രംഗത്തെത്തിയത്. ലീയുടെ പ്രയത്‌നത്തെയും പാരമ്പര്യത്തെയുമെല്ലാം മോശമാക്കുന്ന തരത്തിലാണ് അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഷാനോണ്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തന്‍റെ പിതാവ് ഒരിക്കലും ആരെയും അടിയുണ്ടാക്കാനായി വെല്ലുവിളിച്ചിട്ടില്ലെന്ന് ഷാനോണ്‍ പറഞ്ഞു. പക്ഷേ ചിത്രത്തില്‍ ദേഷ്യക്കാരനായ, ആളുകളോട് അടിയുണ്ടാക്കാന്‍ നടക്കുന്ന കഥാപാത്രമായിട്ടാണ് ലീയെ കാണിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ വന്നപ്പോള്‍ ആളുകള്‍ ചിരിക്കുന്നത് കണ്ട് തിയേറ്ററില്‍ ഇരിക്കുക ബുദ്ധിമുട്ടായിരുന്നുവെന്നും ഷാനോണ്‍ പറഞ്ഞു. ചിത്രത്തില്‍ ലീ, മുഹമ്മദ് അലിയെ വരെ അടിച്ച് വീഴ്ത്താന്‍ തനിക്ക് കഴിയുമെന്ന് പറയുന്നുണ്ട്. യഥാര്‍ഥ ജീവിതത്തില്‍ ലീ വളരെയധികം ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ് അലിയെന്നും ലീ ഒരിക്കലും അദ്ദേഹത്തെ അപഹസിക്കില്ലെന്നും ചൂണ്ടിക്കാട്ടി ലീയുടെ സുഹൃത്തും രംഗത്തെത്തിയിട്ടുണ്ട്.