എഴുപതുകളിലെ ഇന്ത്യൻ സിനിമ കണ്ട അതുല്യ പ്രതിഭ സഞ്ജീവ് കുമാര്‍ വിടപറഞ്ഞിട്ട് 34 വര്‍ഷമാകുന്നു. ഇപ്പോഴും സിനിമയെ പ്രണയിക്കുന്നവരുടെ മനസില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ ആ അഭിനയ മികവ് തന്നെയാണ്. അദ്ദേഹത്തിന്‍റെ ജീവചരിത്രം രചിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് അദ്ദേഹത്തിന് നല്‍കുന്ന ആദരം.
സഞ്ജീവ് കുമാറിനെക്കുറിച്ച് പറയുമ്പോള്‍ മറക്കാനാകാത്ത സിനിമകളാണ് ഷോലെ, ആന്ധി, ദസ്തക്, കോഷിഷ്, അംഗൂർ എന്നീ സിനിമകള്‍. ഹരിഭായ് ജരിവാല എന്നറിയപ്പെടുന്ന ഇന്ത്യൻ സിനിമയിൽ തന്നെ പ്രഗൽഭനായ താരത്തിന്‍റെ ജീവചരിത്രം പുറത്തിറക്കുമെന്നാണ് പ്രഖ്യാപനം. സഞ്ജീവ് കുമാർ ഫൗണ്ടേഷൻ ഹെഡ്ഡും താരത്തിന്‍റെ അനന്തരവനുമായ ഉദയ് ജരിവാലയും റീത ഗുപ്‌തയും ചേർന്നാണ് പുസ്‌തകം തയ്യാറാക്കുന്നത്. ജീവചരിത്ര പുസ്‌തകം ഇറക്കുമെന്ന് ഉദയ് ജരിവാലാണ് അറിയിച്ചത്.
1985ൽ അദ്ദേഹത്തിന്‍റെ 47-ാം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു സഞ്ജീവ് കുമാറിന്‍റെ മരണം. ഗ്ലാമർ വേഷങ്ങളിലല്ല മറിച്ച് സ്വതസിദ്ധവും കലര്‍പ്പില്ലാത്തതുമായ അഭിനയശൈലി കൊണ്ടാണ് അദ്ദേഹം തിളങ്ങിയിരുന്നത്. ദേശീയ അവാർഡ് ജേതാവായ താരത്തിന്‍റെ മരണശേഷവും അദ്ദേഹത്തിന്‍റെ ഏകദേശം പത്ത് ചിത്രങ്ങളോളം റിലീസ് ചെയ്‌തിരുന്നു.
ഇന്ത്യൻ സിനിമയുടെ 100-ാം വാർഷികാഘോഷത്തിൽ മികച്ച 25 അഭിനേതാക്കളുടെ പ്രകടനത്തിൽ സഞ്ജീവ് കുമാറിന്‍റെ അംഗൂറിലെ ഇരട്ടവേഷവും ഇടംപിടിച്ചിരുന്നു. വളരെ നേരത്തെ മടങ്ങിയ പ്രതിഭയുടെ കഥ ജീവചരിത്രമാക്കേണ്ടതാവശ്യമാണെന്നും ഉദയ് ജരിവാല പറഞ്ഞു. ഇപ്പോഴും സാധാരണക്കാരനോട് ചേര്‍ന്ന് നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ ഇന്ത്യയില്‍ സിനിമയിൽ വേറിട്ടു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.