തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയിൽ കുടി ഇറക്കപ്പെട്ട യുവതിക്കും മക്കൾക്കും വീട് വച്ച് നൽകുമെന്ന് പ്രവാസി വ്യവസായിയായ ആമ്പലൂർ എം ഐ ഷാനവാസ് അറിയിച്ചു. കൂടാതെ വീടിന്‍റെ നിർമാണം പൂർത്തിയാകുന്നത് വരെയുള്ള വീടിന്‍റെ വാടക നൽകുമെന്നും ഷാനവാസ് പറഞ്ഞു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഭവസ്ഥലം സന്ദർശിച്ച സ്ഥലം എം എൽ എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.പരാതി ലഭിച്ചിട്ടും പൊലീസ് നടപടി എടുക്കാത്തത് ഗൗരവകരമാണെന്നും ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. കുടിൽ കെട്ടിയ സർക്കാർ ഭൂമി അളന്ന് തിരിച്ച് സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.
കഴക്കൂട്ടം സൈനിക് നഗറിൽ അമ്മയും മൂന്ന് പെൺമക്കളും അടങ്ങിയ കുടുംബം താമസിച്ചു വന്നിരുന്ന വീട് അയൽവാസികളായ സഹോദരങ്ങൾ മാരകായുധങ്ങളുമായി എത്തി പൊളിച്ചുമാറ്റിയിരുന്നു. കഴക്കൂട്ടം സൈനിക് നഗർ സ്വദേശിനിയായ സുറുമി സർക്കാർ ഭൂമിയിൽ ( പുറമ്പോക്കിൽ ) പണിത്ത താൽകാലിക ഷെഡ് പൊളിച്ചു മാറ്റുകയും കുടുംബത്തെ അവിടെ നിന്ന് ഇറക്കിവിടുകയും ചെയ്‌തു. അമ്മയെയും മൂന്നു പെൺമക്കളും ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയാണ് സ്ഥലത്ത് താമസിച്ചിരുന്നത്. ഈ മാസം പതിനേഴാം തീയതിയാണ് സംഭവം നടക്കുന്നത്.
താമസിച്ചിരുന്ന സ്ഥലം പുറമ്പോക്ക് ഭൂമി ആണെന്നുള്ള രേഖ കുടുംബത്തിന്‍റെ കയ്യിലുണ്ട്. ഇത്രയും കാലമായി ഇവിടെ താമസിക്കുന്നത് കൊണ്ട് തന്നെ ഇവർ പട്ടയം വേണമെന്ന് കാട്ടി താലൂക്കിലും വില്ലേജിലും പരാതി നൽകി കാത്ത് നിൽക്കുമ്പോഴാണ് ക്രൂരമായി ആക്രമിക്കപെടുന്നത്.