സ്‌റ്റോക്ക്ഹോം (സ്വീഡന്‍) : ഏറ്റവും ചെറിയ കണികകളായ ആറ്റങ്ങളിലുള്ള ഇലക്‌ട്രോണുകളെ ഏറ്റവും കുറഞ്ഞ സ്‌പ്ലിറ്റ് സെക്കന്‍ഡുകളില്‍ പഠിച്ച ശാസ്‌ത്രജ്ഞര്‍ക്ക് ഭൗതികശാസ്‌ത്ര നൊബേല്‍ (Nobel Prize In Physics). യുഎസിലെ ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ (Ohio State University) പിയറി അഗോസ്‌റ്റിനി (Pierre Agostini), ജര്‍മനിയിലെ മ്യൂണിക്കിലുള്ള മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാണ്ടം ഒപ്‌റ്റിക്‌സ് ആന്‍ഡ് ലുഡ്‌വിഗ് മാക്‌സിമിലിയൻ യൂണിവേഴ്‌സിറ്റിയിലെ (Max Planck Institute of Quantum Optics and Ludwig Maximilian University) ഫെറൻക് ക്രൗസ് (Ferenc Krausz), സ്വീഡനിലെ ലണ്ട് യൂണിവേഴ്‌സിറ്റിയിലെ (Lund University) ആന്നെ എൽ ഹൂയ്‌ലിയർ (Anne L'Huillier) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിന്‍റെ (Royal Swedish Academy of Sciences) സെക്രട്ടറി ജനറൽ ഹാൻസ് എലെഗ്രൻ (Hans Ellegren) ചൊവ്വാഴ്ച (03.10.2023) സ്‌റ്റോക്ക്ഹോമിൽ വച്ചാണ് ഭൗതികശാസ്‌ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചത്. ഇവര്‍ക്ക് 11 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (ഒരു ദശലക്ഷം ഡോളർ) ക്യാഷ് അവാർഡായി ലഭിക്കുക. കൊവിഡ് 19നെതിരെയുള്ള എംആര്‍എന്‍എ വാക്‌സിനുകള്‍ വികസിപ്പിച്ചതിന് ഹംഗേറിയൻ-അമേരിക്കൻ വംശജയായ കാറ്റലിൻ കാരിയും (Katalin Karik) അമേരിക്കന്‍ വംശജനായ ഡ്രൂ വെയ്‌സ്‌മാനും (Drew Weissman) വൈദ്യശാസ്‌ത്രത്തിനുള്ള നൊബേൽ നേടിയിരുന്നു. അതേസമയം 1896-ൽ അന്തരിച്ച സ്വീഡിഷ് ശാസ്‌ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായാണ് പുരസ്‌കാരം നല്‍കിവരുന്നത്. ഇതിനായുള്ള തുക കണ്ടെത്തുന്നത് അദ്ദേഹം ഇതിനായി നീക്കിവച്ച സ്വത്തുക്കളില്‍ നിന്നാണ്.
ലോകം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങള്‍ : വേര്‍പിരിഞ്ഞാലും ചെറിയ കണികകള്‍ക്ക് പരസ്‌പരം ബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്ന് തെളിയിച്ചതിന് കഴിഞ്ഞ വര്‍ഷം മൂന്ന് ശാസ്‌ത്രജ്ഞര്‍ ഭൗതികശാസ്‌ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടിരുന്നു. എന്നാല്‍ ഈ പ്രതിഭാസം സംശയത്തിന്‍റെ നിഴലിലായിരുന്നു. അതിന് കൂടിയാണ് നിലവിലെ നൊബേല്‍ കൊണ്ട് ഉത്തരമാവുന്നത്. ലോകം ഏറെ കാത്തിരിക്കുന്ന രസതന്ത്രത്തിനുള്ള നൊബേല്‍ ബുധനാഴ്‌ചയും സാഹിത്യത്തിനുള്ള നൊബേല്‍ വ്യാഴാഴ്‌ചയുമാണ് പ്രഖ്യാപിക്കുക. സമാധാനത്തിനുള്ള നൊബേല്‍ വെള്ളിയാഴ്‌ചയും സാമ്പത്തിക ശാസ്‌ത്ര നൊബേല്‍ ഒക്‌ടോബര്‍ ഒമ്പതിനും പ്രഖ്യാപിക്കും.
വൈദ്യശാസ്‌ത്ര നൊബേല്‍ : കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞർക്കായിരുന്നു 2023ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചത്. വാക്‌സിന്‍ നിര്‍മാണത്തില്‍ നിര്‍ണായകമായ എംആർഎൻഎയുമായി (MRNA) ബന്ധപ്പെട്ട പഠനമാണ് കാറ്റലിൻ കാരികോ, ഡ്രൂ വെയ്‌സ്‌മാൻ എന്നിവരെ പുരസ്‌കാരത്തിന് അർഹരാക്കിയത്. മാത്രമല്ല വൈദ്യശാസ്ത്ര നൊബേൽ നേടുന്ന മൂന്നാമത്തെ വനിത കൂടിയാണ് കാറ്റലിൻ കാരികോ.
ഹംഗറിയിലെ സഗാന്‍ സര്‍വകലാശാലയില്‍ (Sagan's University, Hungary) പ്രൊഫസറാണ് പുരസ്‌കാര ജേതാവായ കാറ്റലിന്‍. ഡ്രൂ വെയ്‌സ്‌മാൻ പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ (University of Pennsylvania) പ്രൊഫസറും. എംആർഎൻഎയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റിയായിരുന്നു ഇവരുടെ പഠനം. ഇരുവരും ചേര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് ഫൈസർ, ഭാരത് ബയോടെക്, മൊഡേണ വാക്‌സിനുകൾ വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്. കൊവിഡ് വാക്‌സിന്‍ നിർമാണ സമയത്ത് ഇവരുടെ പഠനം ഏറെ സഹായകമായതായും ഇത് കോടിക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കുന്നതിലേക്ക് നയിച്ചതായും പുരസ്‌കാര നിർണയ സമിതി അഭിപ്രായപ്പെട്ടിരുന്നു.