ചെര്‍ണോബില്‍: ലോകത്തെ നടുക്കിയ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന്‍റെ 35ാം വാര്‍ഷികമാണ് ഇന്ന്. ദുരന്തത്തിന് പിന്നാലെയുണ്ടായ അണുപ്രസരണം നിയന്ത്രിച്ച് നിര്‍ത്താനുള്ള പരിശ്രമത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച അഗ്നിശമന സേനാംഗങ്ങളെ അനുസ്മരിച്ച് ചെര്‍ണോബിലില്‍ ചടങ്ങ് സംഘടിപ്പിച്ചു. 1986 ഏപ്രില്‍ 26 ന് രാത്രിയിലാണ് ചെര്‍ണോബില്‍ ആണവ നിലയത്തിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചത്. പ്രാദേശിക അഗ്നി ശമന കേന്ദ്രത്തില്‍ നിന്നുള്ളവരാണ് അപകട സ്ഥലത്ത് ആദ്യമെത്തിയതും രക്ഷാപ്രവര്‍ത്തനം നടത്തിയതും. അതിമാരകമായ ആണവവികിരണങ്ങളേറ്റ് നിരവധി അഗ്നിശമനസേനാംഗങ്ങള്‍ മരിച്ചുവീണു. പരിക്ക് പറ്റിയും ആണവ വികിരണങ്ങളേറ്റുമുള്ള ആരോഗ്യപ്രശ്നങ്ങളാല്‍ പിന്നീട് മരിച്ചവരും നിരവധി.
ദുരന്തത്തിന്‍റെ യഥാര്‍ഥ ചിത്രം മറച്ചുവച്ച സോവിയറ്റ് യൂണിയന്‍റെ നിലപാടും കാര്യങ്ങള്‍ വഷളാക്കി. ആണവകേന്ദ്രത്തിലെ ജീവനക്കാരെ അടുത്തുള്ള നഗരത്തില്‍ നിന്നും തൊട്ടടുത്ത ദിവസം തന്നെ ഒഴിപ്പിച്ചെങ്കിലും ക്വീവ് നഗരത്തിലെ 20 ലക്ഷം ജനങ്ങളോട് അപകടത്തെക്കുറിച്ചും കാത്തിരിക്കുന്ന ആണവ പ്രസരണ ദുരന്തത്തെക്കുറിച്ചും അധികാരികള്‍ മൗനം പാലിച്ചു. ചെര്‍ണോബിലില്‍ നിന്നും 2,600 കിലോമീറ്റര്‍ അകലെയുള്ള സ്വീഡനില്‍ അതിശക്തമായ ആണവ വികിരണങ്ങളെത്തിയപ്പോഴാണ് ദുരന്തത്തെക്കുറിച്ച് മറ്റ് രാജ്യങ്ങള്‍ പോലും അറിയുന്നത്.
പിന്നീട് ആണവ കേന്ദ്രത്തിന്‍റെ 2,600 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ നിന്നും ഒരു ലക്ഷത്തോളം ജനങ്ങളെ ഒഴിപ്പിച്ചു. ചെര്‍ണോബില്‍ നഗരം ഇന്നൊരു പ്രേതഭൂമിയാണ്. 1986ന് ശേഷം മനുഷ്യരാരും ചെര്‍ണോബിലില്‍ താമസമാക്കിയിട്ടില്ല. മനുഷ്യനിര്‍മിതമായ ദുരന്തങ്ങള്‍ ലോകത്തെവിടെ നാശം വിതയ്ക്കുമ്പോഴും ചെര്‍ണോബിലിന്‍റെ ഓര്‍മകള്‍ ലോകത്താകെ ചര്‍ച്ചയാകാറുണ്ട്.