കാബൂൾ : അഫ്‌ഗാനിസ്ഥാനിലെ കിഴക്കൻ പ്രവിശ്യയായ നംഗർഹറിൽ നടന്ന വെടിവയ്‌പ്പിൽ ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എഴുത്തുകാരന്‍ കൂടിയായ സയ്യിദ് മരോഫ് സാദത്ത് കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. റിക്ഷയിലെത്തിയ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.വെടിവയ്‌പ്പിൽ സാദത്തിന്‍റെ മകനും ഡ്രൈവർക്കും പരിക്കേറ്റു.
ശനിയാഴ്‌ച വൈകുന്നേരം ജലാലാബാദിലെ പൊലീസ് ഡിസ്ട്രിക്റ്റ് 5ലെ റോഡിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തെ അഫ്‌ഗാൻ ജേണലിസ്റ്റ്സ് സേഫ്‌റ്റി കമ്മിറ്റി (എജെഎസ്‌സി) അപലപിച്ചു. അതേസമയം വെടിവയ്‌പ്പിന്‍റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായി അധികൃതര്‍ അറിയിച്ചു.
ALSO READ: താലിബാൻ അഫ്‌ഗാൻ നിയന്ത്രണം ഏറ്റെടുത്ത ശേഷം കശ്‌മീരിൽ തീവ്രവാദികൾ വർധിച്ചു
അഫ്‌ഗാനിലെ താലിബാൻ മുന്നേറ്റത്തിന് ശേഷം ജലാലാബാദിൽ നടന്ന ബോംബാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബൂളിന് 120 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നിൽ താലിബാൻ സർക്കാർ വിരുദ്ധരായ ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളാണെന്നാണ് പുറത്തുവരുന്ന വിവരം.