വാഷിങ്‌ടൺ: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നം സൂഷ്‌മമായി നിരീക്ഷിക്കുന്നതായും സമാധാനപരമായ പരിഹാരത്തിന് പിന്തുണ നൽകുന്നതായും അമേരിക്ക. അതിര്‍ത്തി മേഖലയായ ഗല്‍വാനില്‍ നിന്ന് ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും പിന്മാറിയെന്നും നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും അമേരിക്കൻ വക്താവ് അറിയിച്ചു. ഗല്‍വാനില്‍ ഇന്ത്യന്‍-ചൈനീസ് സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം.
20 സൈനികർ മരിച്ചുവെന്ന് ഇന്ത്യൻ സൈന്യം പ്രഖ്യാപിച്ചു, അവരുടെ കുടുംബങ്ങൾക്ക് ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നതായും വക്താവ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഈ മാസം രണ്ടിന് നടന്ന ഫോൺ സംഭാഷണത്തിൽ ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്‌തിരുന്നു. സംഘർഷത്തിൽ ഇരുസേനകൾക്കും കനത്ത നഷ്‌ടമുണ്ടായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.