സൂക്ര: ബൊളീവിയൻ പ്രസിഡന്‍റ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചു. ഗുരുതരമായ ക്രമക്കേടുകൾ കാരണം കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് ഫലം സാധൂകരിക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര ഓഡിറ്റിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇവോ മൊറേൽസിന്‍റെ ഞായറാഴ്ച നടന്ന രാജി പ്രഖ്യാപനം. പുതിയ തെരഞ്ഞെടുപ്പ് നടക്കുമെന്ന് വാഗ്‌ദാനം നൽകിയാണ് മൊറേൽസ് രാജി സമർപ്പിക്കുന്നത്. മൊറേൽസിന് തൊട്ടുപിന്നാലെ വൈസ് പ്രസിഡന്‍റ് അൽവാരോ ഗാർസിയ ലിനേറയും രാജി പ്രഖ്യാപിച്ചു.
ഒക്ടോബർ 20ന് നടന്ന തെരഞ്ഞെടുപ്പിനെ തുടർന്ന് നടന്ന പ്രതിഷേധങ്ങളിൽ മൂന്ന് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. " ഞാൻ അതിയായി ഖേദിക്കുന്നു, അതിനാൽ രാജ്യത്തിന്‍റെ നന്മയ്ക്കായി സ്ഥാനമൊഴിയുകയാണ് ", മൊറേൽസ് പറഞ്ഞു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്‍റെ രാജി കത്ത് കോൺഗ്രസിന് അയക്കുമെന്നും മൊറേൽസ് കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് അധികാരികൾ മൊറേൽസിന് അനുകൂലമായി വോട്ടെണ്ണൽ നടത്തിയെന്ന ആരോപണം ബൊളീവിയൻ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാൽ മൊറേൽസ് ആരോപണങ്ങളെ നിഷേധിക്കുകയും സ്വയം വിജയിയാണെന്ന് പ്രഖ്യാപിക്കുകയുമാണ് ചെയ്‌തത്.
ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രത്തലവൻ സ്ഥാനം അലങ്കരിച്ച വ്യക്തികളിലൊരാളായിരുന്നു മൊറേൽസ്. ബൊളീവിയയുടെ ആദ്യത്തെ തദ്ദേശീയനായ പ്രസിഡന്‍റ്. രാജ്യത്തെ ദരിദ്രരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാരിനെ വാഗ്‌ദാനം നൽകിയ പ്രചാരണത്തിലൂടെയാണ് തന്‍റെ ആദ്യ തെരഞ്ഞെടുപ്പിൽ മൊറേൽസ് വിജയിച്ചത്.