പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ജോ ബൈഡന്‍ യു എസിൽ അധികാരത്തിലേറിയതോടെ ഒരു പുതിയ ഏടാണ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യത്തിന്‍റെയും സമത്വത്തിന്‍റെയും മൂല്യങ്ങളുടെ അടിത്തറയിൽ കെട്ടിപ്പൊക്കിയ അമേരിക്കയുടെ ആത്മാവിനെ സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പ് എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ബൈഡന്‍ മത്സര രംഗത്തുണ്ടായിരുന്നത്. വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ക്ക് അവകാശം ലഭിച്ച് ഒരു നൂറ്റാണ്ടിനു ശേഷം ഇതാദ്യമായി ഒരു സ്ത്രീ അമേരിക്കയുടെ വൈസ് പ്രസിഡന്‍റാമാറിയിരിക്കുന്നു. അവർ ഒരു ഇന്ത്യന്‍ വംശജയാണെന്നുള്ളത് വികസ്വര ലോകത്തെ സംബന്ധിച്ചിടത്തോളം തീര്‍ച്ചയായും അഭിമാനിക്കാന്‍ വകയുള്ള ഒന്നാണ്.
“അമേരിക്ക ആദ്യം'' എന്ന മുദ്രാവാക്യത്തോടെയാണ് ഡൊണാള്‍ഡ് ട്രംപ് യുഎസിന്‍റെ പ്രസിഡന്‍റായി മാറുന്നത്. തന്‍റെ നാലു വര്‍ഷത്തെ കാലയളവില്‍ രാജ്യത്തെ അദ്ദേഹം പ്രതിസന്ധികളിലേക്ക് എത്തിച്ചു. 1861-ലെ ആഭ്യന്തര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ എബ്രഹാം ലിങ്കനും, 1933-ൽ അസാധാരണമായ മാന്ദ്യം രാജ്യത്ത് സംഭവിച്ചപ്പോൾ ഫ്രാങ്ക്‌ളിന്‍ ഡി റൂസ്വെല്‍റ്റും നേരിട്ട പ്രതിസന്ധികളേക്കാള്‍ വളരെ വലിയ വെല്ലുവിളികളാണ് പ്രസിഡന്‍റ് എന്ന നിലയില്‍ ജോ ബൈഡന്‍ ഇപ്പോള്‍ നേരിടാന്‍ പോകുന്നത് എന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
എന്നാൽ പുതിയ ഒരു യുദ്ധത്തിനും തുടക്കം കുറിക്കാത്ത, ദശാബ്‌ദങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ പ്രസിഡന്‍റാണ് താനെന്ന് ട്രംപ് മുമ്പ് പ്രഖ്യാപിച്ചരുന്നു. എന്നാല്‍ അദ്ദേഹം തന്നെയാണ് തന്നെ പിന്തുണയ്ക്കുന്ന ജനക്കൂട്ടത്തെ സ്വന്തം രാജ്യത്തിന്‍റെ അധികാര കേന്ദ്രമായ ക്യാപിറ്റോള്‍ ഹില്ലിനെ തന്നെ ആക്രമിക്കുവാന്‍ പ്രകോപിപ്പിച്ചതിന് ഉത്തരവാദി. വലതുപക്ഷ തീവ്രവാദി എന്നുള്ള പ്രതിച്ഛായ ഉണ്ടായിട്ടും 7.4 കോടി വോട്ടുകള്‍ ട്രംപ് നേടിയെടുത്തു എന്നതിനാല്‍ ട്രംപിസത്തിന്‍റെ കറകള്‍ മായ്ച്ചു കളയുക അത്ര എളുപ്പമുള്ള കാര്യമല്ല. യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഇങ്ങനെ നുണ പറഞ്ഞ മറ്റൊരു പ്രസിഡന്‍റ് ഉണ്ടായിക്കാണില്ല. അതുപോലെ ട്രംപിനെ പോലെ ഭരണഘടനാ വ്യവസ്ഥയെ മൊത്തം ഒരു മടിയുമില്ലാതെ ക്ഷതമേല്‍പ്പിച്ച മറ്റൊരു പ്രസിഡന്‍റും ഉണ്ടാകില്ല. എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കടത്തില്‍ നിന്ന് മുക്തമാക്കുമെന്ന് അദ്ദേഹം വാഗ്രദാനം ചെയ്തിരുന്നു. എന്നാല്‍ നാല് വര്‍ഷം കൊണ്ട് രാജ്യത്തിന്‍റെ കടബാധ്യതയിലേക്ക് 8.3 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ട്രെംപ് ചെയ്തത്. മദമിളകിയ ആനയെ പോലെ അദ്ദേഹം തച്ചുടച്ച വ്യവസ്ഥയെ നേരെയാക്കി എടുക്കുകയും അത് സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക പ്രതിസന്ധിയുടെ ആഴത്തിലുള്ള മുറിവുകള്‍ ഉണക്കുകയുമാണ് ജോ ബൈഡന്‍ നേരിടുന്ന പ്രഥമ വെല്ലുവിളി.
കൊവിഡ് 19 മഹാമാരി നാല് ലക്ഷം അമേരിക്കക്കാരുടെ മരണത്തിനാണ് കാരണമായിരിക്കുന്നത്. വാജകമടി കൂടുതലും പണിയെടുക്കല്‍ കുറവുമായിരുന്ന രീതി മുഖമുദ്രയാക്കി മാറ്റിയ ട്രംപിന്‍റെ ഭരണകാലം നല്‍കിയ തിരിച്ചടിയാണ് ഇത്. രണ്ടാം ലോക മഹായുദ്ധകാലത്ത് കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ എണ്ണത്തോളം വരും കൊവിഡ്-19 മൂലം മരിച്ച അമേരിക്കക്കാരുടെ എണ്ണം. ഈ മാരകമായ വൈറസ് തന്നെയും ബാധിച്ചതിനു ശേഷം മാത്രമാണ് മഹാമാരിയുടെ ഗുരുതരാവസ്ഥയെ കുറിച്ച് ട്രംപ് തിരിച്ചറിഞ്ഞത്.
തന്‍റെ ഭരണകാലത്ത് നൂറു ദിവസത്തിനുള്ളില്‍ തന്നെ 10 കോടി അമേരിക്കക്കാരെ പ്രതിരോധ കുത്തിവെയ്പ്പിനു വിധേയമാക്കുമെന്നാണ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു മഹായജ്ഞം തന്നെയായിരിക്കും. മഹാമാരിക്ക് മുമ്പ് തന്നെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 50 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയിരുന്നു. മഹാമാരി പൊട്ടി പുറപ്പെട്ടതിനു ശേഷം സ്ഥിതിഗതികള്‍ നിരാശയുളവാക്കുന്ന സ്ഥിതിയിലേക്ക് ഒന്നുകൂടി കൂപ്പുകുത്തി. ഡിസംബറില്‍ മാത്രം 1.4 ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെട്ടു എന്ന നിലയില്‍ ഒരു കടുത്ത സാമൂഹിക പ്രതിസന്ധി തന്നെയാണ് യുഎസിനെ ബാധിച്ചത്. അതേസമയം പുതുതായി തെരഞ്ഞടുക്കപ്പെട്ട അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഞെട്ടിപ്പിക്കുന്ന ചില വസ്തുതകൾ വെളിപ്പെടുത്തുകയുണ്ടായി.
ആറ് അമേരിക്കന്‍ കുടുംബങ്ങളില്‍ ഒരു കുടുംബം എന്ന നിരക്കില്‍ പട്ടിണിയിലാണ് എന്ന കമലാ ഹാരിസിന്‍റെ വെളിപ്പെടുത്തൽ വലിയ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാരിൽ 20 ശതമാനം ആളുകൾക്കും വീട്ടു വാടക നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്. രാജ്യത്തെ മൂന്നിലൊന്ന് കുടുംബങ്ങള്‍ക്ക് തങ്ങളുടെ അവശ്യ സാധനങ്ങള്‍ വാങ്ങുവാനുള്ള പണം ഇല്ലാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്.
1.9 ലക്ഷം അമേരിക്കന്‍ ഡോളര്‍ വകയിരുത്തി കൊണ്ട് ഈ പ്രതിസന്ധിയെ നേരിടുന്നതിനു വേണ്ടിയുള്ള ഒരു അടിയന്തിര പദ്ധതിയാണ് ബൈഡന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ റിപ്പബ്ലിക്കന്മാര്‍ കൂടി മുന്നോട്ട് വന്ന് സര്‍ക്കാരിനോടൊപ്പം കൈകോര്‍ത്താല്‍ മാത്രമേ ഈ പദ്ധതികളൊക്കെയും സുഗമമായി യാഥാര്‍ഥ്യമാക്കാന്‍ കഴിയുകയുള്ളൂ. പ്രതിരോധ കുത്തിവെയ്പ്പിലൂടേയും സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിട്ടും തൊഴിലുകള്‍ സൃഷ്ടിച്ചുമൊക്കെ കൊവിഡ്-19 നെ മറികടക്കുവാനുള്ള ലക്ഷ്യമാണ് ബൈഡന്‍ മുന്നില്‍ വെച്ചിരിക്കുന്നത്.
അമേരിക്കന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളേയും അദ്ദേഹത്തിന് പരിഗണിക്കേണ്ടതുണ്ട്. ഗ്രാമീണ ജനങ്ങള്‍ക്കിടയിലും തൊഴിലാളി വര്‍ഗങ്ങള്‍ക്കിടയിലും ഉണ്ടായ രോഷമാണ് ട്രംപിസത്തിന് ഇന്ധനമായി മാറിയത് എന്നുള്ള കാര്യം ബൈഡന്‍ തിരിച്ചറിയേണ്ടതുണ്ട്. പ്രതിസന്ധികള്‍ ഘട്ടങ്ങളിൽ രാജ്യത്തെ ജനങ്ങളെ ഐക്യപ്പെടുത്തിയ എബ്രഹാം ലിങ്കന്‍റേയും ഫ്രാങ്ക്‌ളിന്‍ റൂസ് വെല്‍റ്റിന്‍റേയും കഴിവുകള്‍ സ്വായത്തമാക്കി വേണം പ്രസിഡന്‍റ് ബൈഡന്‍ മുന്നോട്ട് നീങ്ങുവാൻ. തന്‍റെ പക്വത കൊണ്ടും വിവേകം കൊണ്ടും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ബൈഡനു കഴിഞ്ഞാല്‍ മാത്രമേ ലോകത്തെ സൂപ്പര്‍ പവര്‍ എന്ന നിലയിലേക്ക് വീണ്ടു ഉയര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുവാന്‍ അമേരിക്കക്ക് കഴിയുകയുള്ളൂ.