ഹിങ്കോലി (മഹാരാഷ്‌ട്ര): ജില്ല സന്ദർശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവും ലെജിസ്ലേറ്റീവ് കൗൺസില്‍ അംഗവുമായ പ്രദ്‌ന്യ സാതവിന്‍റെ മുഖത്തടിച്ചയാൾ പിടിയില്‍. മഹാരാഷ്‌ട്രയിലെ ഹിങ്കോലിയില്‍ ഗ്രാമവാസികളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സംവദിക്കാനെത്തിയപ്പോഴാണ് പ്രദ്‌ന്യ സാതവിനെ നാല്‍പതുകാരൻ മുഖത്തടിച്ചത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
'അടി' വന്ന വഴി: ജില്ല പര്യടനത്തിന്‍റെ ഭാഗമായുള്ള യാത്രക്കിടെ ഇന്നലെയാണ് (08-02-2023) പ്രദ്‌ന്യ സാതവിനെതിരെ ആക്രമണമുണ്ടാവുന്നത്. പര്യടനത്തിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദ്‌ന്യ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നേരിട്ടെത്തി പ്രദേശവാസികളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സംവദിച്ച് വന്നിരുന്നു. ഇത്തരത്തില്‍ ഇന്നലെ രാത്രി 8.30 ഓടെ കലംനൂരിയിലെ കസബേ ദവണ്ടയിലെത്തിയപ്പോള്‍ ഗ്രാമവാസികളില്‍ ചിലരെത്തി പ്രദ്‌ന്യ സഞ്ചരിച്ച കാര്‍ തടഞ്ഞു.
ഇവരോട് സംസാരിക്കാനായി കാറില്‍ നിന്നിറങ്ങിയ പ്രദ്‌ന്യയെ പിറകിലൂടെ എത്തിയയാള്‍ തനിക്ക് അഭിമുഖമായി പിടിച്ചു നിർത്തിയ ശേഷം കരണത്തടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദ്‌ന്യ കലംനൂരി പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയും ചെയ്‌തു.
'എന്‍റെ ജീവന്‍ അപകടത്തിലാണ്': തനിക്കുനേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് പ്രദ്‌ന്യ ട്വിറ്ററിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. ഇന്ന് കസ്‌ബെ ധവണ്ടയിലെ കലംനൂരി ഗ്രാമത്തിൽ വച്ച് ഞാന്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ഒരു അജ്ഞാതൻ എന്നെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഇത് എന്നെ പരിക്കേല്‍പിക്കാനുള്ള ഗൂഢശ്രമമാണെന്നും എന്‍റെ ജീവന് ഭീഷണിയുണ്ടെന്നും പ്രദ്‌ന്യ സാതവ് ട്വിറ്ററില്‍ കുറിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് രാജീവ് സാതവിന്‍റെ ഭാര്യയാണ് മഹാരാഷ്‌ട്ര കോണ്‍ഗ്രസ് ഉപാധ്യക്ഷ കൂടിയായ പ്രദ്‌ന്യ സാതവ്.
'എന്തിനായിരിക്കും': സംഭവത്തില്‍ അന്ന് രാത്രി തന്നെ പ്രതിയായ മഹേന്ദ്ര എന്നയാളെ അറസ്‌റ്റ് ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു. ആക്രമിക്കാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സംഭവത്തിന് പിന്നില്‍ മറ്റ് സൂത്രധാരന്മാരുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രദ്‌ന്യയെ ആക്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 352, 353, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'തല്ലില്‍' തളരില്ല: സംഭവത്തിന് പിന്നാലെ പ്രതികരണവുമായി പ്രദ്‌ന്യ രംഗത്തെത്തി. എത്ര തവണ ആക്രമിക്കപ്പെട്ടാലും അതില്‍ താന്‍ ഭയപ്പെടില്ലെന്നും ഒരു വനിത എംഎല്‍സിയെ ആക്രമിക്കുന്നത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും അവര്‍ അറിയിച്ചു. മരണപ്പെട്ട തന്‍റെ ഭര്‍ത്താവിന്‍റെ അനുഗ്രഹം തനിക്ക് എന്നുമുണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്‍റെ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രദ്‌ന്യ സാതവ് കൂട്ടിച്ചേര്‍ത്തു.