തൃശൂര്‍ : മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഏനാംമാക്കല്‍ ബണ്ട് പൊളിച്ചു നീക്കി. മന്ത്രി വി.എസ് സുനിൽകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തിൽ ബണ്ട് നിർമാണത്തിന് ഉപയോഗിച്ച മുളം കുറ്റികളും മണ്ണും കരാറുകാരെത്തി നീക്കം ചെയ്തു. കാലവർഷം ശക്തമാക്കുകയും ബണ്ട് പൊട്ടിക്കുന്നത് പൂർത്തിയാകാതിരിക്കുകയും ചെയ്താൽ തൃശൂർ നഗരത്തിൽ കനത്ത വെള്ളക്കെട്ടാകും ഉണ്ടാകുക.
ഈ സാഹചര്യം ഒഴിവാക്കാനാണ് യഥാസമയം ബണ്ട് പൊട്ടിക്കുന്ന നടപടിയിലേക്ക് കടക്കുന്നത്. ഏനാംമാക്കൽ ബണ്ട് പൊളിച്ചു നീക്കുന്നതിലൂടെ അരിമ്പൂർ,ചാഴൂർ,നെടുപുഴ,താന്ന്യം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളക്കെട്ട് ഒഴിവാക്കാനാകും. കോൾ പാടങ്ങളിലെ ജലനിരപ്പ് മതിയായ തോതിൽ ഉറപ്പു വരുത്തിയിട്ടുയുള്ളതിനാൽ ഇപ്പോൾ ബണ്ട് പൊട്ടിച്ചാലും ഉപ്പ് വെള്ളം കയറില്ലെന്ന് ജലസേചന വകുപ്പ് വിലയിരുത്തുന്നു. ഇടിയൻച്ചിറ റഗുലേറ്ററിന്‍റെ അഞ്ച് എണ്ണം ഒഴികെ മറ്റെല്ലാ ഷട്ടറുകളും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. വെളളക്കെട്ട് ഒഴിവാക്കുന്നതിന് നഗരസഭ, മണ്ണ് സംരക്ഷണ വകുപ്പ്, കെഎൽഡിസി എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ കലക്ടർ എസ് ഷാനവാസ് അധ്യക്ഷനായ യോഗം വിലയിരുത്തി.