തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് ഗുണ്ടാ സംഘത്തിന്‍റെ ആക്രമണം. പച്ചക്കറിക്കച്ചവടക്കാരനായ അനിൽ കുമാറിന്‍റെ വാഹനവും വീടിന്‍റെ ജനൽ ചില്ലുകളുമാണ് ആക്രമണത്തില്‍ തകർന്നത്. വീട്ടിലുണ്ടായിരുന്ന പതിമൂന്നായിരം രൂപയും സംഘം കവർന്നു. വൃദ്ധ മാതാവിനും പേരക്കുട്ടിക്കും മർദ്ദനമേല്‍ക്കുകയും ചെയ്‌തു.
ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് അക്രമം നടന്നത്. പുറത്തെ ശബ്ദം കേട്ട് ഇറങ്ങിയ അനിൽ കുമാറിന്‍റെ അമ്മ ബേബി (73) സഹോദരീ പുത്രൻ ആനന്ദ് (22) അയൽവാസി ശശി എന്നിവരെയാണ് സംഘം മർദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട ഗുണ്ടാ സംഘമാണ് അക്രമണം നടത്തിയത്. മാസങ്ങൾക്കു മുമ്പ് പട്ടത്ത് ബോംബ് നിർമ്മാണത്തിനിടെ പടക്കം പൊട്ടി കൈ തകർന്ന സ്റ്റീഫന്‍റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഇന്നലെ വൈകുന്നേരം പോത്തൻകോട്ടെ ബാറിലും സംഘം അക്രമം നടത്തിയിരുന്നു. സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.