തിരുവനന്തപുരം: കെ റെയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടുന്ന പിടിവാശിക്ക് പിന്നില്‍ ദുരൂഹതയെന്ന് ആർഎസ്‌പി. അതിസമ്പന്ന വികസന പരിപ്രേക്ഷ്യമാണ് പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് ഇടതു സര്‍ക്കാരല്ല. പിണറായിയും നരേന്ദ്ര മോദിയും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്നും ആര്‍എസ്‌പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ ആരോപിച്ചു.
കര്‍ഷക സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് നരേന്ദ്ര മോദി പറഞ്ഞത് പോലെയാണ് കെ റെയിലിനെ എതിര്‍ക്കുന്നവരെ വര്‍ഗീയ വാദികളാക്കാന്‍ പിണറായി വിജയനും ശ്രമിക്കുന്നത്. അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കുന്ന സിപിഎം കേരളത്തില്‍ അതിവേഗ ട്രെയിനിന് വേണ്ടി നിലകൊള്ളുന്നത് എന്തിന് വേണ്ടിയാണ്. ഇക്കാര്യത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നിലപാട് വ്യക്തമാക്കണം.
കെ റെയില്‍ പദ്ധതി വിനാശകരമാണ്. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ആര്‍എസ്‌പി ശക്തായി എതിര്‍പ്പുമായി രംഗത്തുണ്ടാകും. ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. അഞ്ച് ഇരട്ടി നഷ്‌ടപരിഹാരം എന്നു പറഞ്ഞ് കേരളത്തിലെ ജനങ്ങളുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യുകയാണെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു.
ബി.ജെ.പിയെ നേരിടാന്‍ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്‍റെ നിലപാട് യഥാര്‍ഥ ഇടതു പക്ഷ നിലപാടാണ്. ഇക്കാര്യം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.