തിരുവനന്തപുരം: സര്‍വ്വീസിലിരിക്കെ മരണപ്പെട്ട കുടുംബങ്ങളുടെ ഏക ആശ്രയമാണ് അവര്‍ക്ക് അര്‍ഹതപ്പെട്ട 'ആശ്രിത നിയമനം'. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ 2017നു ശേഷം നാല് വര്‍ഷത്തോളമായി നിര്‍ത്തിവച്ചിരിക്കുന്ന ആശ്രിതനിയമനം കാത്തിരിക്കുന്നത് 180ഓളം പേരാണ്.
നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഗാതാഗതവകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ഭര്‍ത്താക്കന്മാര്‍ നഷ്‌ടപ്പെട്ട് അടച്ചുറപ്പില്ലാത്ത വീടുകളില്‍ കൈക്കുഞ്ഞുങ്ങളുമായി കഴിയുന്നവര്‍, വീടുകള്‍ ജപ്‌തി ഭീഷണിയില്‍ ഉള്ളവര്‍, ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും കൂലിപ്പണിക്ക് പോകുന്നവര്‍ എന്നിങ്ങനെ നിരവധി പേരാണ് ആശ്രിത നിയമനത്തിന് അര്‍ഹതയുളളവരില്‍ ഉള്‍പ്പെടുന്നത്.
2013 ഏപ്രില്‍ മുതല്‍ ജോലിയില്‍ പ്രവേശിച്ച് മരണമടഞ്ഞവര്‍ എന്‍.പി.എസ് പെന്‍ഷന്‍ പരിധിയില്‍ വരുന്നവരാണ്. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നാമമാത്രമായ പെന്‍ഷന്‍ പോലും എന്‍.പി.എസ് വഴി ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ നിയമനം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ മാത്രമേയുള്ളൂ ഏക വഴിയെന്നാണ് ഉദ്യോഗാര്‍ഥികളുടെ നിലപാട്.
ALSO READ: സ്‌കൂള്‍ തുറക്കല്‍ വൈകിയേക്കും; സുപ്രീംകോടതി വിധി നിര്‍ണായകം
കെ.എസ്.ആര്‍.ടി.സിയില്‍ ഒഴിവില്ലെങ്കില്‍ സ്‌പെഷ്യല്‍ റൂള്‍ പ്രകാരം കോര്‍പ്പറേഷനുകളിലോ, ഗവൺമെന്‍റ് നിയന്ത്രിത സ്ഥാപനങ്ങളിലോ നിയമനം പരിഗണിക്കണമെന്നും ആശ്രിത നിയമനം കാത്തിരിക്കുന്നവര്‍ പറയുന്നു.