തിരുവനന്തപുരം: മുഞ്ചിറ മഠം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പുഷ്‌പാഞ്ജലി സ്വാമിയാർ നടത്തുന്ന സത്യഗ്രഹ സ്ഥലത്ത് സംഘർഷം. ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർ സത്യഗ്രഹ പന്തൽ പൊളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. അതേ സമയം സത്യഗ്രഹം തുടരുമെന്ന് പുഷ്പാഞ്ജലി സ്വാമിയാർ വ്യക്തമാക്കി.
മുഞ്ചിറമഠത്തില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും ആചാര അനുഷ്ഠാനങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പുഷ്പാഞ്ജലി സ്വാമിയാര്‍ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ സത്യഗ്രഹം തുടങ്ങിയത്. മഠം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് കുറെ ദിവസങ്ങളായി പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥ ഉപവാസത്തിലായിരുന്നു. ഇന്നലെ ഉപവാസം അവസാനിപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി പൂജകളില്‍ പങ്കെടുത്തു.
പടിഞ്ഞാറെ നടയ്ക്ക് സമീപം റോഡില്‍ സത്യാഗ്രഹ പന്തല്‍ കെട്ടുന്നതിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ എതിര്‍ത്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സ്വാമിയാര്‍ക്ക് പിന്തുണയുമായി സി.പി.എം പ്രവര്‍ത്തകര്‍ എത്തിയയോടെ സംഘര്‍ഷം രൂക്ഷമായി. പിന്നീട് പൊലീസ് എത്തിയാണ് സംഘർഷത്തിന് അയവുവരുത്തിയത്. സത്യഗ്രഹ പന്തലിനു സമീപം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.