കോട്ടയം: ശരീരത്തിലെ പരിക്കുകൾ ഭേദമാക്കുന്നതിനും കോശ പുനരുജ്ജീവനത്തിനും സഹായകമാകുന്ന ജൈവ പോളിമർ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് ബ്രിക്‌സ് രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്തിട്ടുള്ള ബൃഹത്തായ ഗവേഷണ പദ്ധതിക്ക് കോട്ടയം മഹാത്മാഗാന്ധി സർവകലാശാല നേതൃത്വം നൽകും.
ത്രിതല-നാനോ സെല്ലുലോസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജൈവപോളിമർ ഉപയോഗിച്ച് ഇതിനാവശ്യമായ ഉൽപന്നങ്ങൾ നിർമിക്കുകയാണ് ഗവേഷണ പദ്ധതിയുടെ ലക്ഷ്യം. നാനോ, പോളിമർ ഗവേഷണത്തിന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന്‍റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഇതിനോടകം കൈവരിച്ചിട്ടുള്ള നേട്ടങ്ങളാണ് 54 ലക്ഷം രൂപയുടെ ഈ ഗവേഷണ പദ്ധതി ഏറ്റെടുത്ത് നടത്തുന്നതിന് സർവകലാശാലയെ അർഹമാക്കിയത്.
ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും സഹകരണത്തോടെ സർവകലാശാലയിലെ ഇന്‍റർനാഷണൽ ആൻഡ് ഇന്‍റർ യൂണിവേഴ്‌സിറ്റി സെന്‍റർ ഫോർ നാനോസയൻസ് ആൻഡ് നാനോടെക്നോളജിയാണ് ഗവേഷണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക. പ്രൊഫ. നന്ദകുമാർ കളരിക്കൽ, ഡോ. രാജി എന്നിവരും പദ്ധതിയിൽ ഗവേഷകരായിരിക്കും.
പ്രൊഫ. ഗുവാങ് യാങ്ങിന്‍റെ നേതൃത്വത്തിൽ ചൈനയിലെ ഹുവാങ് ഷോങ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നുള്ള ഗവേഷക സംഘവും റഷ്യയിലെ നാഷണൽ റിസർവ്വ് ഒഗറേവ് മെർസോവിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രൊഫ. റെവിൻ വിക്‌ടര്‍ വാസിലേവിച്ചിന്‍റെ നേതൃത്വത്തിലുള്ള സംഘവും ഗവേഷണത്തിൽ പങ്ക് ചേരും.
ഗവേഷണത്തിന്‍റെ ഭാഗമായി മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകർക്ക് ചൈനയിലെയും റഷ്യയിലെയും ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് അവസരമുണ്ടാകും. ചൈനയിലെയും റഷ്യയിലെയും വിദഗ്‌ധര്‍ മഹാത്മാഗാന്ധി സർവകലാശാലയിൽ എത്തി ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
ഗവേഷണരംഗത്ത് ബ്രിക്‌സ് രാജ്യങ്ങളുമായുള്ള മറ്റ് സംരംഭങ്ങൾക്കും വഴി തുറക്കുവാൻ സഹായിക്കുന്നതാണ് ഗവേഷണ പദ്ധതി. ഗവേഷണം സംബന്ധിച്ച കരാറുകൾ ഒപ്പിടുന്നതിനുള്ള നടപടികൾ പരോഗമിക്കുകയാണെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അറിയിച്ചു.
Also read: കുഞ്ഞുങ്ങൾക്ക് സർക്കാർ മേഖലയിൽ ആധുനിക ദന്ത ചികിത്സ; കേരളത്തിലാദ്യം, കോട്ടയത്ത് തുടക്കം