എറണാകുളം : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമന്ന ദിലീപിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. ഇരു ഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട ശേഷം ഹൈക്കോടതി കേസ് വിധി പറയാനായി മാറ്റി.
അതേസമയം വധഗൂഢാലോചനാകേസ് സി.ബി.ഐക്ക് വിടുന്നതിനെ സർക്കാർ എതിർത്തു. അന്വേഷണം നേരായ രീതിയിലാണ് നടക്കുന്നതെന്നും മറ്റൊരു ഏജൻസിക്ക് അന്വഷണം കൈമാറേണ്ട കാര്യമില്ലെന്നും സർക്കാർ അറിയിച്ചു. അന്വേഷണം തുറന്ന മനസോടെയാണ് നടക്കുന്നതെന്നും അന്വേഷണ ഏജൻസിയെ തെരഞ്ഞെടുക്കാൻ പ്രതിക്ക് അവകാശമില്ലന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഫോണിലെ വിവരങ്ങൾ മായ്‌ച്ചു : അതേസമയം അന്വേഷണം മുൻവിധിയോടെയാണോ എന്ന് ഹർജിക്കാർക്ക് ആശങ്കയുണ്ടാവാം എന്ന് കോടതി പറഞ്ഞു. എന്നാൽ ആശങ്ക മാത്രം പോര അത് സാധൂകരിക്കാൻ തെളിവുകൾ വേണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൂടാതെ ദിലീപ് ഫോണിൽ നിന്നും നിർണായക വിവരങ്ങൾ മായ്ച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഐ ഫോണിലെ 12 ചാറ്റുകൾ മായ്ച്ചുകളഞ്ഞു. 7 ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിൽ 6 ഫോണുകൾ മാത്രമാണ് കൈമാറിയത്. ഫോണിലെ വിവരങ്ങൾ മായ്ക്കരുത് എന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് ദിലീപ് ലംഘിച്ചതായും പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മായ്ച്ചിട്ടില്ലെന്ന ദിലീപിൻ്റെ വാദം പരിഗണിക്കരുത്. അന്വേഷണത്തിന് ആവശ്യമായ വിവരങ്ങൾ ഏതൊക്കെ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്. ദിലീപിന് ലഭിച്ച മുൻകൂർ ജാമ്യം അനർഹമായ ആനുകൂല്യമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ALSO READ: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊന്നു ; മൂന്ന് പേർ പിടിയിൽ
ബാലചന്ദ്രകുമാറിന് ദുരുദ്ദേശമോ : അതേസമയം തെളിവുകൾ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്ത് കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്നും ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലേയെന്നും കോടതി ചോദിച്ചു. എന്നാൽ അത്തരം കാര്യം ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്നും ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ എഫ്.ഐ.ആർ ഇടാൻ പര്യാപ്തമായ ഒന്നുമില്ലെന്നും കേസ് റദ്ദാക്കണമെന്നും ദിലീപ് വാദിച്ചു. ഈ കേസിൽ കോടതി നേരത്തേ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.