എറണാകുളം : ഓടിക്കളിക്കേണ്ട പ്രായത്തില്‍ കാഴ്‌ച ശക്തിയും ചലന ശേഷിയും കുറഞ്ഞ് ജീവിതത്തോട് മല്ലടിക്കുകയാണ് സോനയെന്ന എട്ടുവയസ്സുകാരി. പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി നിവാസികളായ സുബിന്‍-സിനി ദമ്പതികളുടെ ഇരട്ട കുട്ടികളിലൊരാളാണ് സോന. തലച്ചോറിനുള്ളില്‍ ട്യൂമര്‍ വളരുന്ന അപൂര്‍വ രോഗമാണ് ഈ കുരുന്നിനെ പിടികൂടിയിരിക്കുന്നത്.
മൂന്ന് വയസുള്ളപ്പോഴാണ് സോന അസുഖബാധിതയാകുന്നത്. ഉള്ളതെല്ലാം വിറ്റുപറുക്കി മാതാപിതാക്കള്‍ ചികിത്സ നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തലച്ചോറിനുള്ളില്‍ ശസ്‌ത്രക്രിയ നടത്തണമെന്നാണ് ഡോക്‌ടര്‍മാരുടെ നിര്‍ദേശം.
തലച്ചോറിനുള്ളില്‍ ട്യൂമര്‍ വളരുന്നതനുസരിച്ച് കാഴ്‌ച ശക്തിയും ചലന ശേഷിയും കുറഞ്ഞുവരികയാണ്. അടിയന്തര ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടിയുടെ ജീവന്‍ തന്നെ അപകത്തിലാകും.
സോനയ്ക്ക് പതിനെട്ട് വയസ് വരെ ചികിത്സ ആവശ്യമാണ്. ഇതിനായി 40 ലക്ഷം രൂപയോളം ചിലവുണ്ട്. ഇത്രയും തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് ഈ കുടുംബം. ഭിന്നശേഷിക്കാരനായ പിതാവ് സുബിന്‍ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.
തൃക്കളത്തൂര്‍ ഗവ എല്‍പിബി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ സോനയുടെ ചികിത്സയ്ക്കായി പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും സ്‌കൂളിലെ അധ്യാപകരുടേയും നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
ഉദാരമതികളുടെ സഹായമുണ്ടെങ്കില്‍ മാത്രമേ സോനയുടെ ശസ്ത്രക്രിയ സാധ്യമാകൂ.
Also read: കോട്ടയത്ത് മാര്‍മല അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു