ആലപ്പുഴ: മത്സ്യഫെഡിന് കീഴിലുള്ള ആലപ്പുഴ ജില്ലയിലെ അഞ്ചാമത് ഹൈടെക്ക് ഫിഷ് മാര്‍ട്ട് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ പ്രവർത്തനം ആരംഭിച്ചു. സ്റ്റേഡിയം കോംപ്ലക്സില്‍ സജീകരിച്ച ഹൈടെക്ക് ഫിഷ് മാർട്ടിന്‍റെ പ്രവർത്തനോദ്‌ഘാടനം ആലപ്പുഴ എംപി എ.എം ആരിഫ് നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ഹെൽത്ത് പാർക്ക് മാനേജിങ് ഡയറക്ടർ നിഹാസ് ബഷീറിന് മത്സ്യം നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി ലോക്ക് ഡൗണ്‍ കാലത്ത് പോലും മത്സ്യഫെഡിന് കീഴിൽ നടത്തിയ പ്രവത്തനങ്ങൾ മാതൃകാപരമായിരുന്നുവെന്നും ശുദ്ധമായ മത്സ്യം ന്യായമായ വിലയിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്നത് മത്സ്യഫെഡിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഉദാഹരങ്ങളിൽ ഒന്ന് മാത്രമാണെന്നും ആരിഫ് എം.പി അഭിപ്രായപ്പെട്ടു.
മത്സ്യഫെഡ് നേരിട്ട് നടത്തുന്ന 46ആമത്തെ ഫിഷ് മാര്‍ട്ട് കൂടിയാണ് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലേത്. നവംബർ 30തോടെ ജില്ലയിൽ 10 ഫിഷ് മാർട്ടുകൾ ആരംഭിക്കാനാണ് പദ്ധതി. മുഖ്യമന്ത്രിയുടെ 100 ദിനകർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഡിസംബർ 31ന് മുൻപായി മത്സ്യഫെഡ് 100 ഫിഷ് മാർട്ടുകൾ പ്രവർത്തന സജ്ജമാക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ പറഞ്ഞു.
മത്സ്യത്തിന് പുറമെ മൂല്യവർധിത ഉത്പന്നങ്ങളായ മീൻ അച്ചാർ, ചെമ്മീൻ അച്ചാർ, ചെമ്മീൻ ചമ്മന്തിപൊടി, ചെമ്മീൻ റോസ്റ്റ്, മീൻ മസാല, അമിത വണ്ണം കുറയ്‌ക്കാൻ സഹായിക്കുന്ന കൈറ്റൊൺ ക്യാപ്സ്യൂൾ എന്നിവയും ഈ ഫിഷ് മാര്‍ട്ടിലൂടെ ലഭ്യമാവും. ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യം ലഭ്യമാക്കുക, മത്സ്യത്തൊഴിലാളികൾക്ക് ന്യായമായ വില ലഭ്യമാക്കുക എന്നതിന് പുറമെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും മത്സ്യഫെഡ് ലക്ഷ്യമാക്കുന്നു.