കാസർകോട്: ഈ വീടിന്‍റെ മുറികൾ മുഴുവനും ചിത്രങ്ങളും ശിൽപങ്ങളും കൊണ്ട് അതിമനോഹരമാണ്. ഇതിനു പിന്നിലുള്ളതാകട്ടെ, ഒരു മുത്തശ്ശിയുടെ കൈകളും. നെല്ലിക്കുന്നിലെ 78 വയസുകാരി നിർമല ഉപേന്ദ്രൻ്റെ വീട്ടിലാണ് വിവിധ തരത്തിലുള്ള ചിത്രങ്ങളും ശിൽപങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നത്.
വലിച്ചെറിയുന്ന പാഴ്വസ്‌തുക്കളിൽ നിന്നാണ് നിർമല മനോഹര രൂപങ്ങൾ നിർമിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തും. വർഷങ്ങൾക്ക് മുന്നേ ഇത്തരം രൂപങ്ങൾ നിർമിക്കാറുണ്ടെങ്കിലും കോവിഡ് കാലത്ത് സജീവമായി. മകളുടെ പുതിയ വീടിന്‍റെ പാല് കാച്ചലിന് സമ്മാനം കൊടുത്തത് താൻ വരച്ച വീടിന്‍റെ ചിത്രം ഫ്രെയിം ചെയ്‌തിട്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
50 വർഷം മുൻപ് നിർമിച്ചവയും ഒരു നിധിപോലെ സൂക്ഷിച്ചിട്ടുണ്ട് നിർമല. ഇതിനോടകം നൂറിലേറെ ചിത്രങ്ങളും ശിൽപങ്ങളും പൂർത്തി ആക്കിയിട്ടുണ്ട്. വാർധക്യസഹജമായ അസുഖങ്ങളുണ്ടെങ്കിലും വെറുതെ ഇരിക്കാൻ നിർമല തയ്യാറല്ല. ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പൊട്ടിയ പാത്രങ്ങളിലും മുട്ടത്തോടിലും ഈന്തപ്പഴക്കുരുവിൽ പോലും മറ്റാരും കാണാത്ത രൂപം കണ്ടെത്തും.
ആവശ്യം കഴിഞ്ഞ പ്ലാസ്റ്റിക് കവറും പാളയും ഉണങ്ങാത്ത ഇലയുമെല്ലാം സ്നേഹ സമ്മാനങ്ങളായി മാറ്റും. വീട്ടിലെ ഓരോ മുറിയിലേക്ക് കയറുമ്പോഴും പാഴ്വസ്‌തുക്കളിൽ കരവിരുത് കോർത്തൊരുക്കിയ കരകൗശല ശിൽപങ്ങളാൽ നിറയും. 10-ാം ക്ലാസ് വിദ്യാർഥിനിയായിരിക്കെ നേടിയ എംബ്രോയ്‌ഡറി പരിശീലനം മുതൽക്കൂട്ടായി. നിലവിൽ ചില എക്‌സിബിഷനുകൾ നടത്തിയ നിർമല ഈ കഴിവ് പുതുതലമുറയ്ക്ക് പകർന്നു നൽകാനുള്ള തയ്യാറെടുപ്പിലാണ്.