ആലപ്പുഴ: ജില്ല പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. അരൂര്‍, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്ത്, തുറവൂര്‍ പഞ്ചായത്തുകളിലെ 52 വാര്‍ഡുകളിലായി 67,070 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 34,759 പേര്‍ സ്ത്രീകളും 32,311 പേര്‍ പുരുഷന്‍മാരുമാണ്.
93 പോളിങ് ബൂത്തുകളിലേക്കായി റിസര്‍വ് ഉള്‍പ്പെട 116 വോട്ടിങ് മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അനന്തു രമേശന്‍ (സിപിഎം), അഡ്വ. കെ ഉമേശന്‍ (കോണ്‍ഗ്രസ്-ഐ), കൃഷ്‌ണകുമാര്‍ (സ്വതന്ത്രന്‍), മണിലാല്‍ (സ്വതന്ത്രന്‍) എന്നിവരാണ് ജനവിധി തേടുന്നത്. ജനവിധിയിൽ വിശ്വാസമുണ്ടെന്നും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സ്ഥാനാർത്ഥികൾ പ്രതികരിച്ചു.
വരാണാധികാരിയായ ജില്ല കലക്‌ടര്‍ എ അലക്‌സാണ്ടറുടെ നേതൃത്വത്ത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍. വോട്ടെടുപ്പിനു ശേഷം പോളിങ് ബൂത്തുകളിലെത്തുന്ന സെക്‌ടറല്‍ ഓഫിസര്‍മാര്‍ വോട്ടിങ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങി തുറവൂര്‍ ടിഡിഎച്ച്എസ്എസില്‍ എത്തിക്കും. നാളെയാണ് (ഡിസംബര്‍ 8) വോട്ടെണ്ണല്‍.
അരൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ദലീമ ജോജോ നിയമസഭ തെരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് തന്നെ മത്സരിച്ച് വിജയിച്ചതോടെയാണ് ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.