ഇടുക്കി: ഭൗമ സൂചിക പദവി ലഭിച്ച വിളയിനമാണ് ഇടുക്കിയിലെ കാന്തല്ലൂരിൽ ഉത്ല്പാദിപ്പിക്കുന്ന വെളുത്തുള്ളികൾ. അത്തരത്തിൽ പ്രശസ്തമായ തങ്ങളുടെ വെളുത്തുള്ളിക്ക് വിപണിയില്ലാതെ വലയുകയാണ് കാന്തല്ലൂരിലെ കർഷകർ. മുന്നൂറ് രൂപവരെ വിലുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ മുപ്പത് രൂപ മാത്രമാണ് വില.
Also Read: കാണാം കുറിഞ്ഞി വിസ്‌മയം, ഒപ്പം ചരിത്രവും കൗതുകവും നിറയുന്ന കുത്തുകല്ലുകളും
ഇരുന്നൂറ് രൂപ വില നല്‍കി വാങ്ങിയ വിത്താണ് വിളവെടുക്കുമ്പോൾ വെറും മുപ്പത് രൂപമാത്രം ലഭിക്കുന്നത്. വിത്തിന്‍റേയും വളത്തിന്‍റേയും വിലമാത്രം കണക്കൂകൂട്ടിയാല്‍ മുടക്ക് മുതലിന്‍റെ പകുതി പോലും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോൾ. കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ വിളവെടുക്കുന്ന വെളുത്തുള്ളി തമിഴ്‌നാട്ടിലെത്തിച്ച് വില്‍ക്കാനും കഴിയുന്നില്ല.
മുന്‍ വര്‍ഷങ്ങളില്‍ മേഖലയിലെ പച്ചക്കറികൾ ഹോര്‍ട്ടി കോര്‍പ്പ് പൂര്‍ണമായി സംഭരിച്ചിരുന്നില്ല. അതിനാൽ ഇത്തവണ പച്ചക്കറി കൃഷി കുറച്ച കർഷകർ വ്യാപകമായി വെളുത്തുള്ളി കൃഷിയാണ് ഇറക്കിയിരുന്നത്. ലോണെടുത്തും കടം വാങ്ങിയും ഇറക്കിയ കൃഷിയുടെ വിളവെടുപ്പ് എത്തുമ്പോൾ എവിടെ വിറ്റഴിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വെളുത്തുള്ളി പൂര്‍ണമായും ന്യായവില നല്‍കി ഹോര്‍ട്ടി കോര്‍പ്പ് വഴി സംഭരിക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.