ന്യൂഡൽഹി: സർക്കാരിന്‍റെ നിലവിലെ വരുമാനം കണക്കിലെടുക്കുമ്പോൾ കേന്ദ്ര ബജറ്റ് 2020-21ൽ സാമ്പത്തിക പാക്കേജുകളോ പ്രഖ്യാപനങ്ങളോ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ട എന്നാണ് ഔദ്യോഗിക തലത്തിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ഉപഭോഗവും ഡിമാൻഡും, വ്യക്തിഗത വരുമാനവും വർധിപ്പിക്കുന്നതിനുള്ള നടപടികളും, ഇടപെടലുകൾ ആവശ്യമുള്ള മേഖലകളിൽ മാത്രം നയപരമായ തീരുമാനങ്ങളും ഉൾപ്പെടുന്നതായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നാണ് സൂചന.
ഉപഭോഗത്തെയും ഡിമാന്‍റിനേയും നേരിട്ട് ബാധിക്കുന്നതിനാൽ സർക്കാർ ചെലവ് വർധിപ്പിക്കാൻ തന്നെയാണ് സാധ്യത. വ്യവസായ മേഖല ആദായനികുതി പരിഷ്‌കരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ഉപഭോഗത്തെ സ്വാധീനിക്കുമെന്നത് സർക്കാരിന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലയെന്നും ഇത്തരത്തിൽ നികുതിയിളവ് ഉണ്ടായാൽ ആളുകൾ നിക്ഷേപിക്കുകയും ചെലവഴിക്കാതിരിക്കുകയും ചെയ്യുമെന്ന് സർക്കാർ ഭയപ്പെടുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ 1.45 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നികുതി ഇളവ് നൽകിയത് പോലെ നിലവിലെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ സർക്കാർ ഇനിയും നികുതി കുറക്കൽ നയം സ്വീകരിക്കുമോയെന്നത് സംശയമാണ്. കോർപ്പറേറ്റ് നികുതി ഇളവിന്‍റെ ഫലം അറിയാൻ കാലതാമസം നേരിടുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ ലോകസഭയിൽ 2019 ലെ നികുതി നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചക്കിടെ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രത്യക്ഷ നികുതി വരുമാനത്തിൽ കുറവില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. പ്രത്യക്ഷ നികുതി വരുമാനം നവംബർ വരെ അഞ്ച് ശതമാനം ഉയർന്നെന്നും ധനമന്ത്രി പറഞ്ഞു. നിലവിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്കനുസരിച്ചായിരിക്കണം ഗ്രാന്‍റ് അഭ്യർത്ഥന തയ്യാറാക്കേണ്ടതെന്ന് ധനമന്ത്രാലയം മറ്റ് മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജിഎസ്‌ടി കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്കുള്ള നഷ്‌ടപരിഹാരം ഏകദേശം 1.6 ലക്ഷം കോടി രൂപയായിരിക്കും. വരുമാനം മന്ദഗതിയിലായതിനാൽ ജിഎസ്‌ടി നഷ്‌ടപരിഹാര സെസ് ശേഖരണത്തിൽ കേന്ദ്രത്തിന് 60,000 കോടി രൂപയുടെ കുറവുണ്ടാകാം. ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകുന്നതിലെ കാലതാമസം മൂലമുണ്ടായ വിവാദങ്ങളെ തുടർന്ന് കേന്ദ്രസർക്കാർ ഡിസംബർ 16 ന് 35,298 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു.