ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറുകളിൽ യുഎസ് ഹെൽത്ത് ആരോഗ്യ വിഭാഗം ആസ്ബറ്റോസ് കണ്ടെത്തിയതിനെത്തുടർന്ന് അമേരിക്കയിൽ 33,000 കുപ്പി ബേബി പൗഡറുകൾ വിപണിയിൽ നിന്ന് കമ്പനി തിരിച്ചു വിളിച്ചു.
ഓൺലൈനിൽ നിന്ന് വാങ്ങിയ കുപ്പിയിൽ നിന്ന് എടുത്ത സാമ്പിളുകളിലാണ് ആസ്ബറ്റോസ് കണ്ടെത്തിയത്. ഇതേത്തുടർന്ന് ജെ ആൻഡ് ജെ ഓഹരികൾ ആറ് ശതമാനത്തിലധികം ഇടിഞ്ഞ് 127.70 ഡോളറിലെത്തി (98.7 പൗണ്ട്).
ബേബി പൗഡർ, മെഡിക്കൽ ഉപകരണങ്ങൾ, എന്നിവയുൾപ്പെടെയുളളവയുടെ ഉല്‍പാദന രംഗത്ത് 130 വർഷത്തിലേറെ പഴക്കമുള്ള യുഎസ് ഹെൽത്ത് കെയർ കമ്പനിക്ക് ഏറ്റവും പുതിയ തിരിച്ചടിയാണ് ഈ തിരിച്ചുവിളിക്കൽ.
ജോൺസൺ ആൻഡ് ജോൺസൺ പൗഡർ അടക്കമുള്ള കമ്പനിയുടെ പല ഉൽപന്നങ്ങൾക്കെതിരെ 15,000 കേസുകളാണ് നിലവിലുള്ളത്. കാൻസറിന് കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപൂ ദേശീയ ബാലാവകാശ കമ്മിഷൻ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു.