ലണ്ടന്‍: ലോകകപ്പില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ മത്സരത്തിനിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്ക് ലണ്ടനിലെ ഓവലിലാണ് മത്സരം. രണ്ട് മത്സരങ്ങള്‍ തുടര്‍ച്ചായി വിജയിച്ച് ഓസീസ് ഹാട്രിക് വിജയമാണ് ഇന്നത്തെ മത്സരത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
നിലവില്‍ ഇരു ടീമുകളും മികച്ച ഫോമിലാണ് കരുത്തുറ്റ ബാറ്റിംഗ് നിര തന്നെയാണ് ഇരു ടീമുകളുടെയും പ്രതീക്ഷ. അമിതമായി റണ്ണൊഴുകാന്‍ സഹായിക്കുന്ന പിച്ചില്‍ ബാറ്റ്സ്മാന്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയാല്‍ വാശിയേറിയ പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഈ വര്‍ഷം നടന്ന മത്സരത്തില്‍ ഓസീസ് അവരുടെ നാട്ടില്‍ വെച്ച് ഇന്ത്യയെ പരാജയപ്പെടുത്തിയത് ഓസീസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത്, ഉസ്മാൻ ഖ്വാജ, ഗ്ലെൻ മാക്സ്വെല്‍ തുടങ്ങി നഥാൻ കോൾട്ടർ നൈല്‍ വരെയാണ് ഓസീസിന്‍റെ ബാറ്റിംഗ് കരുത്ത് മിച്ചല്‍ സ്റ്റാർക്ക് നയിക്കുന്ന ബൗളിംഗ് നിരയും ടീമിന് കരുത്ത് നല്‍കുന്നു. അതേ സമയം ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ തുടങ്ങി വെക്കുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയിലും കരുത്തര്‍ ധാരാളമാണ് വിരാട് കോലിയുടെ പ്രകടനം ഇന്ത്യയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് വർധിപ്പിക്കും. മധ്യനിരയില്‍ കെഎല്‍ രാഹുലും എംഎസ് ധോണിയും കേദാർ ജാദവും കൂറ്റനടികൾക്ക് ഹാർദ്ദിക് പാണ്ഡ്യയും ഇന്ത്യക്കുള്ളത് ടീമിന്‍റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. ബൗളിംഗില്‍ ജസ്പ്രീത് ബുംറ തന്നെയാണ് ഇന്ത്യയുടെ തുറുപ്പ് ചീട്ട്.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ലോകകപ്പ് നേടുന്നതിന് തുല്യമാണ് ഇന്ത്യക്കെതിരെയുള്ള ജയവും. നിലവിലെ ടീം ശക്തമായതിനാല്‍ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ല. അതേസമയം സ്വന്തം നാട്ടില്‍ ഓസ്ട്രേലിയയോട് പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് പകരംവീട്ടല്‍ കൂടിയാണ് ഇന്നത്തെ മത്സരം.