ന്യൂഡൽഹി: 2022 ൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദ്വിദിന സന്ദർശനത്തിനായി ഡൽഹിയിലെത്തി. രാജ്യതലസ്ഥാനത്തെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തി.
also read:ഒഡീഷയിലെ വനമേഖലയിൽ വെടിവയ്പ്പ്; മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
യുപി ബിജെപിക്കുള്ളിൽ അഭിപ്രായ ഭിന്നത ഉയർന്നതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തി കേന്ദ്ര നേതാക്കളെ കാണുന്നത്. യോഗി സർക്കാർ കൊവിഡ് കൈകാര്യം ചെയ്തതിൽ വീഴ്ച വന്നതായി പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനം ഉയർന്നിരുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചേക്കുമെന്നും ഒരുവിഭാഗം വിമർശിച്ചിരുന്നു.
കഴിഞ്ഞ മാസമാണ് യുപി ബിജെപിയിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി തരണം ചെയ്തതില്‍ വീഴ്ച പറ്റിയെന്നായിരുന്നു പ്രധാന വിമര്‍ശനം. ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകിയതും നദീതീരങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിച്ച സംഭവവുമെല്ലാം വിമര്‍ശനങ്ങള്‍ക്കിടയാക്കി. പാര്‍ട്ടി എംഎല്‍എമാരും എംപിമാരും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.