വിജയനഗരം: കാമുകിയുമായുള്ള സ്വകാര്യചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ ഷിറെഡ്ഡി നവീൻ (24) എന്നയാളാണ് ശനിയാഴ്‌ച (മെയ് 7) അറസ്റ്റിലായത്. ജില്ലയിലെ വില്ലേജ് സെക്രട്ടേറിയറ്റായ ഗ്രാമ സജീവാലയത്തിൽ എഞ്ചിനീയറിങ് അസിസ്റ്റന്‍റായി ജോലി ചെയ്‌തുവരികയായിരുന്നു ഇയാൾ.
ഇതേ സ്ഥാപനത്തിലാണ് കാമുകിയായ യുവതിയും ജോലിചെയ്‌തിരുന്നത്. ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹം കഴിക്കാമെന്ന് നവീൻ വാഗ്‌ദാനം നൽകുകയും ചെയ്‌തു. ഇരുവരുടെയും ബന്ധത്തിന് വീട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നു.
ALSO READ:ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; മൂന്ന് പേർ അറസ്റ്റിൽ
എന്നാൽ കഴിഞ്ഞ രണ്ട് മാസമായി നവീനും യുവതിയും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായതായി എഎസ്‌പി പി.അനിൽ കുമാർ പറയുന്നു. സ്വന്തമായൊരു വീട് നിർമിച്ച ശേഷം വിവാഹം കഴിക്കാമെന്നായിരുന്നു നവീൻ യുവതിയോട് പറഞ്ഞത്. എന്നാൽ വീട് നിർമിക്കാൻ യുവതിയുടെ മാതാപിതാക്കളോട് നവീൻ പണം ആവശ്യപ്പെടുകയായിരുന്നു.
പക്ഷെ തന്‍റെ വീട്ടുകാർക്ക് അത്രയും പണം നൽകാനുള്ള ശേഷിയില്ലെന്ന് യുവതി നവീനെ അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാത്ത പ്രതി യുവതിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ യുവതിയുടെ പിതാവിന് അയയ്ക്കുകയും അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മാതാപിതാക്കളെയടക്കം ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവത്തെ തുടർന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നവീനെ അറസ്റ്റ് ചെയ്‌തതായി പൊലീസ് വ്യക്തമാക്കി.