വാഷിങ്ൺ: 288 യാത്രക്കാരുടെ ജീവൻ നഷ്‌ടപ്പെടുന്നതിനും 1000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ ഒഡിഷ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. അതിദാരുണമായ സംഭവത്തില്‍ താനും യുഎസ് പ്രഥമ വനിത ജില്‍ ബൈഡനും വേദനിക്കുന്നു എന്ന് പ്രസ്‌താവനയില്‍ ബൈഡന്‍ പറഞ്ഞു.
'പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവർക്കും ഈ ഭയാനകമായ സംഭവത്തിൽ പരിക്കേറ്റ നിരവധി പേർക്കും വേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. വളരെ ആഴത്തിലുള്ള ബന്ധമാണ് യുഎസും ഇന്ത്യയും പങ്കിടുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ വേദനയില്‍ അമേരിക്കന്‍ ജനതയും പങ്കുകൊള്ളുന്നു. വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ ഇന്ത്യക്കാര്‍ക്കൊപ്പമാണ് ഞങ്ങളുടെ മനസ്' -ഔദ്യോഗിക വൈറ്റ്‌ഹൗസ് പ്രസ്‌താവനയില്‍ പറയുന്നു.
വെള്ളിയാഴ്‌ച (02.06.2023) രാത്രിയിലാണ് രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ ദുരന്തം ഉണ്ടായത്. സംഭവത്തില്‍ 288 പേര്‍ക്ക് ജീവന്‍ നഷ്‌ടമായതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1175 പേരാണ് അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.
ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്, കോറോമണ്ഡൽ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിലേക്ക് കോറോമണ്ഡൽ എക്‌സ്‌പ്രസ് വന്നിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കോറോമണ്ഡല്‍ എക്‌പ്രസിന്‍റെ ബോഗികള്‍ തെറിച്ച് തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിക്കുകയായിരുന്നു.
Also Read: ഒഡിഷ ട്രെയിൻ അപകടം: ബാലസോറിൽ നിന്നുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിലെത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ നേതാക്കള്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മന്ത്രിമാര്‍ ബാലസോറില്‍ എത്തിയിട്ടുണ്ട്. രാഷ്‌ട്രപതി, മുഖ്യമന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, സിനിമ-കായിക താരങ്ങള്‍, ലോക നേതാക്കല്‍ തുടങ്ങിയവര്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
ഒഡിഷയിലെ ട്രെയിന്‍ അപകടം അങ്ങേയറ്റം ദുഃഖകരമാണ് എന്നും സംഭവസ്ഥലത്തെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു എന്നും അപകടത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'ഒഡിഷയിലെ ബാലസോറിലുണ്ടായ നിർഭാഗ്യകരമായ ട്രെയിൻ അപകടത്തിൽ വളരെ ദുഃഖമുണ്ട്. തന്‍റെ ചിന്ത ദുഃഖിതരായ കുടുംബങ്ങൾക്ക് ഒപ്പമാണ്. രക്ഷാപ്രവർത്തനം വിജയിക്കുന്നതിനും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രാർഥിക്കുന്നു' -എന്നാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു ട്വിറ്ററിൽ കുറിച്ചത്.
അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഒളിമ്പിക് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയ കായിക താരങ്ങളും ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, കിരണ്‍ ഖേര്‍ തുടങ്ങിയ സിനിമ താരങ്ങളും രംഗത്തുവന്നിരുന്നു.