ന്യൂഡല്‍ഹി: സ്‌മാർട് ഫോണുകളിൽ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കരുതെന്ന് എസ്എസ്ബി സേനാംഗങ്ങള്‍ക്ക് നിര്‍ദേശം. നേപ്പാൾ (1,751 കി.മീ.), ഭൂട്ടാൻ (699 കി.മീ.) അതിര്‍ത്തി സംരക്ഷണ സേനയാണ് എസ്എസ്ബി. വിവരങ്ങള്‍ തെറ്റായ കൈകളിൽ അകപ്പെടുന്നത് "അപകടകരമായ" പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.
ഇത് സംബന്ധിച്ച് സൈനികര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി സര്‍ക്കുലര്‍ ഇറക്കിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാട്സ്ആപ്പിൽ ഔദ്യോഗിക ഉത്തരവുകൾ പങ്കിടുന്നത് ഒഴിവാക്കുക. ഔദ്യോഗികമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുകയും പങ്കിടുകയും ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് സർക്കുലറിലുള്ളത്.
ഉപയോഗിക്കുന്ന ഫോണുകളുടെ ഐഎംഇഎ കോഡ് രേഖപ്പെടുത്താനും സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശമുണ്ട്. ഇതുവഴി അനധികൃത ആക്‌സസ് നിർത്താനും ഫോൺ നഷ്‌ടപ്പെട്ടാന്‍ ബ്ലോക്ക് ചെയ്യാനുമാവും.
ട്രൂകോളർ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ അതീവ സുരക്ഷ മേഖലയില്‍ നിയമിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ സൈന്യത്തിന്‍റെയും കേന്ദ്ര സേനയുടെയും നീക്കത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.