ആസിഫാബാദ് (തെലങ്കാന): കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്‌ത അതേ വോട്ടർമാർ ഇപ്പോൾ തെലങ്കാനയിലെ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനൊരുങ്ങുകയാണ്. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടർ ഐഡി കാർഡും, രണ്ടിടങ്ങളിൽ റേഷൻ കാർഡും ഉള്ളവരാണ് ഇവരിൽ പലരും. രണ്ട് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് രണ്ട് സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യുന്ന ഇവർ രണ്ട് റേഷൻ കാർഡ് ഉപയോഗിച്ച് രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് റേഷനും വാങ്ങുന്നു (Rare Phenomenon In Border Villages- Voters Cast Vote In Two State).
തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിലുള്ള 12 ഗ്രാമങ്ങളിലാണ് ഈ അപൂർവ പ്രതിഭാസം നടക്കുക. ഈ ഗ്രാമങ്ങളിൽ പലർക്കും രണ്ട് വോട്ടർ ഐഡി കാർഡുകളുണ്ട്. കുടുംബങ്ങൾക്ക് രണ്ട് റേഷൻ കാർഡുകൾ ഉണ്ട്, രണ്ട് സംസ്ഥാനങ്ങളിൽ നിന്ന് ഒരേ സമയം പെൻഷൻ വാങ്ങുന്നവരുമുണ്ട്. ഇവിടെയെല്ലാം രണ്ട് സംസ്ഥാനങ്ങളിലെയും വൈദ്യുത തൂണുകൾ കാണാം. രണ്ട് സംസ്ഥാനങ്ങളുടെയും സ്‌കൂളുകൾ കാണാം. അങ്കണവാടികൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ രണ്ടെണ്ണം കാണാനാകും. ഇവർക്ക് ഒരേസമയം രണ്ട് മുഖ്യമന്ത്രിമാരും, രണ്ട് എംഎൽഎമാരും, രണ്ട് എംപിമാരുമെല്ലാം ഉണ്ട്.
ഈ അപൂർവ പ്രതിഭാസത്തിന് കാരണമാകുന്നത് മഹാരാഷ്ട്രയും പഴയ ആന്ധ്രാപ്രദേശും തമ്മിൽ നിലനിന്ന അതിർത്തി തർക്കമാണ്. ആന്ധ്ര വിഭജിച്ചപ്പോൾ ഈ തർക്കം തെലങ്കാനയും മഹാരാഷ്ട്രയും തമ്മിലാണ്. ഈ അതിർത്തി തർക്കം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി നിലനിൽക്കുന്നു. യുണൈറ്റഡ് ആദിലാബാദ് (ഇന്നത്തെ കുമുരഭീം) ജില്ലയിലെ കേരമേരി മണ്ഡലത്തിലെ പരന്തോളി, കോട്ട, ശങ്കർലോഡി, ലെന്ദിജാല, മുകുടൻഗുഡ, മഹാരാജ്‌ഗുഡ, അന്തപൂർ, ഇന്ദ്രനഗർ, പദ്‌മാവതി, എസ്സാപൂർ, ബോലാപതാർ, ഗൗരി എന്നീ ഗ്രാമങ്ങൾ 1956 ല്‍ ആന്ധ്രാപ്രദേശിൽ നടന്ന ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും മഹാരാഷ്ട്രയോട് അടുത്ത് നിൽക്കുന്നതിനാൽ മഹാരാഷ്ട്ര ഈ ഗ്രാമങ്ങളെ തങ്ങളുടേതായാണ് പരിഗണിക്കുന്നത്. 1987-ൽ ഈ ഗ്രാമങ്ങൾ ചന്ദ്രപൂർ ജില്ലയിലെ ജിവിറ്റി താലൂക്കിൽ ഉൾപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തി.
തർക്കം പരിഹരിക്കാൻ ഇരു സംസ്ഥാനങ്ങളും സംയുക്തമായി കെ കെ നായിഡു കമ്മിഷനെ രൂപീകരിച്ചിരുന്നു. പിന്നീട് ഈ പ്രദേശങ്ങളെല്ലാം ആന്ധ്രാപ്രദേശിന്‍റേതാണെന്ന് ഹൈക്കോടതി വിധിച്ചു. എന്നാല്‍ ഇതിനെ ചോദ്യം ചെയ്‌ത് മഹാരാഷ്ട്ര സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസ് ഇപ്പോഴും തീര്‍പ്പാകാതെ നിലനിൽക്കുന്നതിനാലാണ് ജനങ്ങൾ ഒരേ സമയം രണ്ട് സംസ്ഥാനക്കാരായി തുടരുന്നത്.