ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി. ഫോൺ ചോർത്തൽ ആരോപണം മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവന്നിട്ടില്ലെന്നും ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പ്രതികരിച്ചു. അതേ സമയം ഫോൺ ചോർത്തൽ വാർത്ത പുറത്തു വിട്ട 'ദി വയർ' ന്യൂസ് പോർട്ടലിന്‍റെ ആധികാരികതയും രവി ശങ്കർ പ്രസാദ് ചോദ്യം ചെയ്‌തു.
ഡാറ്റ ബേസിലുണ്ടായ പ്രത്യേക നമ്പർ പെഗാസസുമായി ബന്ധമുണ്ടോയെന്ന കാര്യം പോർട്ടൽ തന്നെ സ്ഥിരീകരിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാർലമെന്‍റ് മൺസൂൺ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇത്തരത്തിൽ വാർത്ത വരുന്ന സാഹചര്യം വിഷയത്തിൽ ദുരൂഹത സൃഷ്‌ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ആരോപണങ്ങളെ തള്ളി ബിജെപി
വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ ആവശ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ആരോപണങ്ങളെയും രവി ശങ്കർ പ്രസാദ് തള്ളിക്കളഞ്ഞു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ബിജെപിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും രവിശങ്കർ പ്രസാദ് അറിയിച്ചു.
ഇന്ത്യൻ ടെലിഗ്രാഫ് ആക്റ്റ് 1885ലെ സെഷൻ 5 (2), ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് 2000 സെഷൻ 69 പ്രകാരം മാത്രമേ ഇലക്ട്രോണിക് ആശയവിനിമയത്തിൽ നിയമപരമായ ഇടപെടലുകൾ നടത്താൻ കഴിയൂവെന്ന് ഐടി മന്ത്രി സ്ഥിരീകരിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെഗാസസ് ഫോണ്‍ ചോര്‍ത്തൽ
ഉന്നത രാഷ്‌ട്രീയ നേതാക്കളുടെയും 40ൽ അധികം മാധ്യമ പ്രവർത്തകരുടെയും ഉൾപ്പെടെ നിരവധി പേരുടെ ഫോൺ കോളുകൾ ചോർത്തിയെന്ന വാർത്ത ഞായറാഴ്‌ചയാണ് പുറത്തു വന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പ്രമുഖരുടെ ഫോൺ സംഭാഷണം ചോർത്തിയെന്നാണ് പുറത്തു വരുന്ന പുതിയ വിവരം. രാഹുൽ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ സംഭാഷണങ്ങളടക്കം ചോർത്തിയിട്ടുണ്ട്.
READ MORE: പെഗാസസില്‍ ചോരുന്ന രാജ്യം: രാഹുല്‍ ഗാന്ധി അടക്കം പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർന്നു