ലഖ്‌നൗ: ലുലു മാളില്‍ അനുമതിയില്ലാതെ മുസ്ലീങ്ങള്‍ക്ക് നമസ്‌കാരത്തിന് സൗകര്യമൊരുക്കി എന്ന കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഉത്തർപ്രദേശ് പൊലീസ് ഞായറാഴ്‌ചയാണ്(24.07.2022) പ്രതികളെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
സദത്‌ഗഞ്ച് പ്രദേശത്തെ താമസക്കാരായ ഇർഫാൻ അഹമ്മദ്, സൗദ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തതെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്‌തവ പറഞ്ഞു. കേസിലെ അഞ്ചാം പ്രതിയെ പൊലീസ് പിടികൂടി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ അറസ്റ്റ്. കേസിലെ മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാല്‍ പിടിയിലായവര്‍ ലുലുമാള്‍ ജീവനക്കാരല്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെയാണ് മാള്‍ ഉദ്‌ഘാടനം ചെയ്‌തത്. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കാൻ ആദിത്യനാഥ് തിങ്കളാഴ്‌ച നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
Also Read: കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ വമ്പന്‍ നിക്ഷേപത്തിന് ലുലു ഗ്രൂപ്പ്
ജൂലായ് 13ന് ലുലു മാളിൽ ആളുകൾ നമസ്‌കരിക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു ഹിന്ദു സംഘടന മാൾ പരിസരത്ത് നമസ്‌കരിക്കുന്നതിന് എതിരെ പ്രതിഷേധിക്കുകയും അവിടെ ഹനുമാൻ ചാലിസ ചൊല്ലാൻ അനുമതി തേടുകയും ചെയ്‌തു. തുടർന്നാണ് സംഭവം വിവാദമായത്.
ജൂലൈ 14 ന് അഖില ഭാരതീയ ഹിന്ദു മഹാസഭയിലെ ചില അംഗങ്ങൾ ലുലു മാളിന്‍റെ ഗേറ്റിൽ കുത്തിയിരിപ്പ് സമരവും നടത്തി. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ പ്രാര്‍ഥനയ്‌ക്ക് അനുവദിക്കുന്നുവെന്ന് മഹാസഭയുടെ ദേശീയ വക്താവ് ശിശിർ ചതുർവേദി ആരോപിച്ചു.
ഇതിന് പിന്നാലെ ലുലു മാൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതായി മാള്‍ അധികാരികള്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള മതപരമായ ചടങ്ങുകളും പ്രാർത്ഥനകളും ഇവിടെ അനുവദനീയമല്ലെന്നും മാള്‍ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ഷഹീദ് പഥിലെ മാളിന് സമീപം പൊലീസ് സുരക്ഷ ശക്തമാക്കി. മലയാളിയായ എം എ യൂസഫലിയുടെതാണ് മാള്‍.