ബെംഗളൂരു: കർണാടകയിലെ വിജയപൂർ നഗരത്തിൽ സ്വകാര്യ ഭക്ഷ്യ സംഭരണശാലയിലുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം (Karnataka warehouse disaster). ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ചോളം നിറച്ചിരുന്ന ചാക്കുകെട്ടുകള്‍ മറിഞ്ഞാണ് അപകടം (Maize Sacks Collapsed) ഉണ്ടായത്. തൊഴിലാളികൾ മറിഞ്ഞുവീണ ചാക്കുകെട്ടുകള്‍ക്ക് അടിയില്‍ കുടുങ്ങുകയായിരുന്നു.
വിജയപുരയില്‍ പ്രവര്‍ത്തിക്കുന്ന രാജ്‌ഗുരു ഇൻഡസ്ട്രീസിൽ (Rajguru Industries Accident) ഇന്നലെ (ഡിസംബർ 04) രാത്രിയിലാണ് അപകടം നടന്നത് (Karnataka Vijayapura Maize Sacks Collapse Accident). രാജേഷ് മുഖിയ (25), രാംബ്രീസ് മുഖിയ (29), ശംഭു മുഖിയ (26), ലുഖോ ജാദവ് (56), രാം ബാലക് (38), കിഷൻ കുമാർ (20), ദലൻചന്ദ എന്നിവരാണ് മരണപ്പെട്ട തൊഴിലാളികൾ. പതിനേഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ കലക്‌ടർ ടി ഭൂബാലൻ അറിയിച്ചു.
അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് സർക്കാർ നിർദേശപ്രകാരം അർഹമായ നീതിയും നഷ്‌ട പരിഹാരവും ഉറപ്പ് വരുത്തുമെന്നും ജില്ല കലക്‌ടർ വ്യക്തമാക്കി. രാജ്‌ഗുരു ഗോഡൗണിന്‍റെ ഉടമയ്‌ക്കും സൂപ്പർവൈസർക്കും എതിരെ കേസെടുക്കുമെന്ന് എസ്‌പി ഋഷികേശ് സോനവാനെ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം ഉടമ പ്രഖ്യാപിച്ചു.