ന്യൂഡൽഹി : ഡൽഹിയിൽ അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ പിതാവ് എം കെ വിശ്വനാഥൻ (82) അന്തരിച്ചു (Father Of Journalist Soumya Vishwanathan Dies). മകളുടെ കൊലയാളികൾക്ക് നിയമപോരാട്ടത്തിലൂടെ ജീവപര്യന്തം തടവ് വാങ്ങിക്കൊടുത്ത ശേഷമാണ് അദ്ദേഹത്തിൻ്റെ മരണം. രണ്ടാഴ്‌ച മുൻപ്, ഇക്കഴിഞ്ഞ നവംബർ 25നാണ് സൗമ്യ വധക്കേസ് പ്രതികൾക്ക് ഡൽഹി സാകേത് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ച സൗമ്യയുടെ 41-ാം പിറന്നാളായിരുന്നു. മകളുടെ പിറന്നാളിന്‍റെ പിറ്റേന്നാണ് ഹൃദയാഘാതത്തെ തുടർന്നു ചികിത്സയിലായിരുന്ന വിശ്വനാഥൻ അന്തരിച്ചത്. 2008 സെപ്‌റ്റംബറിലാണ് സൗമ്യ വിശ്വനാഥന്‍ കൊല്ലപ്പെട്ടത് (Soumya Vishwanathan Murder Case).
രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാർ, അജയ് സേത്ത് എന്നിവരാണ് പ്രതികള്‍. ഇതില്‍ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാര്‍ എന്നിവര്‍ക്ക് ജീവപര്യന്തവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അഞ്ചാം പ്രതിയായ അജയ് സേത്തിന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും 7.25 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
സൗമ്യ വിശ്വനാഥന്‍ കൊലക്കേസ് : 2008 സെപ്‌റ്റംബർ 30 നാണ് ഡല്‍ഹിയിൽ ഇന്ത്യാ ടുഡേ (India Today) ഗ്രൂപ്പിന്‍റെ 'ഹെഡ്‌ലൈൻസ് ടുഡേ' ചാനലിൽ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ കൊല്ലപ്പെടുന്നത്. രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞ് സൗമ്യ കാറിൽ വീട്ടിലേക്ക് മടങ്ങവെ കവർച്ചക്കെത്തിയ പ്രതികള്‍ കാര്‍ തടഞ്ഞ് സൗമ്യക്കുനേരെ നിറയൊഴിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അതൊരു അപകട മരണമാണ് എന്ന സംശയം ഉയർന്നെങ്കിലും വിദഗ്‌ധ പരിശോധനയില്‍ തലയില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയത് നിര്‍ണായകമായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയാസ്‌പദമായ രീതിയില്‍ ഒരു മെറൂൺ നിറത്തിലുള്ള കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി മാത്രമാണ് കണ്ടെത്തിയത്. മറ്റ് തെളിവുകളൊന്നും കണ്ടെത്താനായില്ല.
വഴിത്തിരിവായത് മറ്റൊരു കേസ്: തെളിവുകളുടെ അഭാവത്തില്‍ നിര്‍ജ്ജീവമായ സൗമ്യയുടെ കേസിലെ അന്വേഷണം 2009 ൽ നടന്ന മറ്റൊരു കൊലപാതകത്തിന്‍റെ ചുവടുപിടിച്ചാണ് പുനരാരംഭിച്ചത്. 2009 മാർച്ച് 20 ന് കോൾ സെന്‍റർ എക്‌സിക്യുട്ടീവായി ജോലി നോക്കിയിരുന്ന ജിഗിഷ ഘോഷ് എന്ന യുവതി കൊല്ലപ്പെട്ടിരുന്നു (Jigisha Ghosh Murder Case). ജിഗിഷ കൊല്ലപ്പെടുമ്പോഴും സൗമ്യയുടെ കാറിനെ പിന്തുടർന്ന അതേ മെറൂൺ കാറിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.
ജിഗിഷ ഘോഷിന്‍റെ കൊലയുമായി ബന്ധമുള്ള രവി കപൂർ, അമിത് ശുക്ല എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തതോടെ സൗമ്യയുടെ കൊലക്കേസിലെ അന്വേഷണത്തിന് നിർണായക വഴിത്തിരിവുണ്ടായി. ചോദ്യം ചെയ്യലിൽ ജിഗിഷയുടെ കൊലപാതകത്തിൽ മാത്രമല്ല, സൗമ്യയുടെ കൊലപാതകത്തിലും പങ്കുണ്ടെന്ന് പ്രതികള്‍ സമ്മതിക്കുകയായിരുന്നു. ഇവരുടെ കുറ്റസമ്മത മൊഴിയുടെ ചുവടുപിടിച്ചാണ് പിന്നീട് മറ്റ് പ്രതികളെ പിടികൂടിയത്.
Also Read: 'വിധിയില്‍ തൃപ്‌തിയുണ്ട്, സന്തോഷവതിയാണെന്ന് പറയുന്നില്ല'; സൗമ്യ വിശ്വനാഥന്‍റെ അമ്മ
വർഷങ്ങള്‍ നീണ്ട വിചാരണ: പ്രതികളെല്ലാം അറസ്റ്റിലായെങ്കിലും പിന്നീട് വിചാരണ വർഷങ്ങളോളം നീണ്ടു. 2010 ഏപ്രിൽ ആരംഭിച്ച വിചാരണ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ആറാം തീയതിയാണ് പൂർത്തിയായത്. വിചാരണക്കിടെ പ്രതിഭാഗം പ്രതികളുടെ കുറ്റസമ്മതം നിര്‍ബന്ധിതമാണെന്ന നിലപാടെടുത്തു. ഫോറന്‍സിക് തെളിവുകളുടെ വിശ്വാസ്യതയേയും പ്രതിഭാഗം ചോദ്യം ചെയ്‌തു. ഇങ്ങനെ വര്‍ഷങ്ങളോളം നീണ്ട വിചാരണക്കൊടുവില്‍ 2016 ജൂലൈ 19-ന് സാകേത് കോടതി ഈ കേസിലെ വാദം കേൾക്കൽ അവസാനിപ്പിക്കുകയും അടുത്ത ഹിയറിങ്ങിനായി ഉത്തരവിടുകയും ചെയ്‌തു. എന്നാല്‍ നിയമപരമായ സങ്കീർണ്ണതകളും നടപടിക്രമങ്ങളിലെ തടസങ്ങളും കാരണം വിധി പറയല്‍ പലതവണ മാറ്റിവച്ചു. അടുത്തിടെ പുതിയ ജഡ്‌ജിയെ നിയമിച്ചതോടെയാണ് വിചാരണ നടപടികള്‍ വേഗത്തിലായത്.