ന്യൂഡൽഹി: കള്ള നോട്ട് കേസിൽ ബംഗ്ലാദേശ് സംഘവുമായി ബന്ധമുണ്ടായിരുന്ന പ്രതിയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. വ്യാജ ഇന്ത്യൻ കറൻസി നോട്ട് വിതരണം നടത്തിയ സരിഫുൽ ഇസ്ലാമിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ബംഗാളിലെ മാൽഡ ജില്ലയിലെ ബാബുപുര നിവാസിയായ ഇസ്ലാമിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബംഗ്ലാദേശിലുള്ള സദ്ദാം സേഖ്, ഹക്കീം സേഖ് എന്നിവരുമായി ചേർന്നാണ് ഇയാൾ കള്ളനോട്ട് വിതരണം നടത്തിയത്. കടന്നുകളഞ്ഞ സദ്ദാം സേഖ്, ഹക്കീം സേഖ് എന്നീ ബംഗ്ലാദേശി നിവാസികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായും എൻഐഎ അറിയിച്ചു. കർണാടകയിലെ ബെലഗാവി ജില്ലയിലെ ചിക്കോടി പൊലീസ് സ്റ്റേഷനിൽ 2018 മാർച്ച് 12 ന് രണ്ട് കള്ളനോട്ട് വിതരണക്കാരെ അറസ്റ്റുചെയ്തതും 82,000 രൂപയുടെ കള്ളനോട്ട് പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്.
എൻഐഎ 2018 ഏപ്രിൽ 14 ന് കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയും അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു. കള്ളനോട്ട് സംഭരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേരെ ബെംഗളൂരു പ്രത്യേക എൻഐഎ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
Also read: ബേക്കറിയില്‍ മരിഞ്ജുവാന ഉപയോഗിച്ച് കേക്ക്, ഒരാൾ പിടിയില്‍